കറണ്ടു ബില്ലടയ്ക്കാന്‍ പോയ ആറാം ക്ലാസുകാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍, ശരീരത്തില്‍ പരുക്കേറ്റ പാടുകള്‍; രണ്ടു പേര്‍ അറസ്റ്റില്‍

ചെന്നൈ; വൈദ്യുതി ബില്ലടയ്ക്കാന്‍ അമ്മയ്ക്കൊപ്പം പോയ 11 കാരിയുടെ മൃതദേഹം കുറ്റിക്കാട്ടില്‍ കണ്ടെത്തി. തമിഴ്നാട്ടില്‍ ചെങ്കല്‍പ്പെട്ടിലാണ് സംഭവമുണ്ടായത്. വെങ്കമ്ബാക്കം സ്വദേശിനിയായ ആറാം ക്ലാസ് വിദ്യാര്‍ഥിനി പിക്സീതയുടെ മൃതദേഹമാണ് വീടിനു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്ന് ഇന്നലെ രാവിലെ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു.

പിക്‌സീതയുടെ അച്ഛന്‍ ഗണേശന് ഇറച്ചിക്കടയാണ്. രണ്ട് സഹോദരങ്ങള്‍ക്കും അച്ഛനുമൊപ്പമാണ് താമസിച്ചിരുന്നത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് ഇലക്‌ട്രിസിറ്റി ബില്ലടയ്ക്കാന്‍ ഇന്റര്‍നെറ്റ് കഫെയില്‍ പോയത്. പണമടച്ച ശേഷം അച്ഛന്റെ കടയില്‍ എത്തിയിരുന്നു. അതിനുശേഷമാണ് വീട്ടിലേക്ക് പോയത്. ഗണേഷ് 7 മണിക്ക് വീട്ടിലെത്തിയപ്പോഴാണ് മകള്‍ തിരിച്ചെത്തിയില്ലെന്നു അറിയുന്നത്. തുടര്‍ന്ന് അയല്‍വാസികളേയും ബന്ധുക്കളേയും അറിയിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. അതിനു ശേഷമാണ് മകളെ കാണാനില്ലെന്ന് പറഞ്ഞ് പരാതി നല്‍കുന്നത്.

ബുധനാഴ്ച നാട്ടുകാരാണ് പ്രദേശത്തെ പൊതുശുചിമുറിക്കു സമീപത്തെ കുറ്റിക്കാട്ടില്‍ നിന്നു മൃതദേഹം കണ്ടെത്തിയത്. ശരീരത്തില്‍ പരുക്കുകളോടെയായിരുന്നു മൃതദേഹം. പൊലീസെത്തി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി. പെണ്‍കുട്ടിയുടെ മരണത്തിനു പിന്നിലെ യഥാര്‍ഥ കൊലയാളികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ബന്ധുക്കളും നാട്ടുകാരും ചെന്നൈ-പുതുച്ചേരി ഈസ്റ്റ് കോസ്റ്റ് റോഡ് ഉപരോധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *