തിരുവനന്തപുരം: കേരളത്തിന്‍റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേന്ദ്ര സംഘം സംതൃപ്തി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങള്‍, ആശുപത്രികളിലെ ചികിത്സ എന്നിവയെല്ലാമാണ് സംഘം പരിശോധിച്ചത്. സംസ്ഥാനത്തെ വാക്സിനേഷന് നടപടികളിലും സംഘം സംതൃപ്തരാണ്.
കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സംഘത്തെ ധരിപ്പിച്ചു. സംസ്ഥാനത്തിന് കൂടുതല്‍ വാക്സിന് ആവശ്യമാണെന്ന് അവരെ അറിയിച്ചു. ഇക്കാര്യം കേന്ദ്രത്തെ അറിയിക്കണമെന്ന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
ഏകദേശം മൂന്ന് ലക്ഷം ഡോസ് വാക്സിന് ഒരു ദിവസം എടുക്കാനുള്ള സൗകര്യം സംസ്ഥാനത്തുണ്ട്. ജൂലൈയില്‍ 90 ലക്ഷം വാക്സിന് അധികം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ജനസംഖ്യ വെച്ച് നോക്കുേമ്ബാള്‍ ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലും കോവിഡ് വന്നവരുടെ നിരക്ക് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ കുറവാണ്. എന്നാല്‍, രോഗം വരാന്‍ സാധ്യതയുള്ളവര്‍ ഇവിടെ കൂടുതലാണ്. അതിനാല്‍ വാക്സിനേഷന് ശക്തിപ്പെടുത്തണം. ഈ നിര്‍ദേശത്തോട് കേന്ദ്ര സംഘം യോജിച്ചിട്ടുണ്ട്. രണ്ടാം തരംഗം മറികടക്കാത്തതിനാല്‍ സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ തുടരണമെന്നാണ് തീരുമാനമെന്നും മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
സംഘം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളാണ് സന്ദര്‍ശിച്ചത്. ജില്ല കലക്ടറുമാരുമായും ആരോഗ്യവകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും സംഘം കൂടിക്കാഴ്ച നടത്തി. ജനറല്‍ ആശുപത്രികളും മെഡിക്കല്‍ കോളജുകളും സന്ദര്‍ശിച്ച് ചികിത്സ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.
ഡോ. രുചി ജെയിന്‍, ഡോ. വിനോദ് കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. കോവിഡ് വ്യാപനം കുറയാത്ത ആറു സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്രം ഉന്നതതല സംഘങ്ങളെ അയച്ചത്. കേരളത്തെ കൂടാതെ അരുണാചല്‍ പ്രദേശ്, ത്രിപുര, ഒഡീഷ, ഛത്തീസ്ഗഢ്, മണിപ്പൂര്‍ എന്നിവിടങ്ങളിലാണ് വിവിധ സംഘങ്ങള്‍ എത്തിയത്.
