റോഡിന് പണം നല്‍കില്ല

കായംകുളം: സര്‍ക്കാര്‍ പദ്ധതി നടപ്പിലാക്കാത്ത പഞ്ചായത്ത് മെമ്പര്‍മാര്‍ക്ക് റോഡ് നിര്‍മിക്കാന്‍ പണം നല്‍കില്ലന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. ആലപ്പുഴ ജില്ലയിലെ ആദ്യ സമ്പൂര്‍ണ വെളിയിട വിസര്‍ജ്ജന വിമുക്ത നിയോജക മണ്ഡലമായി മാവേലിക്കര മണ്ഡലത്തെ പ്രഖ്യാപിച്ചുകൊണ്ടുള്ള സമ്മേളനം ചാരുംമൂട്ടില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷംകൊണ്ട് പരമാവധി വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ തയാറാകണം. വികസന പദ്ധതികള്‍ക്ക് ലഭിക്കുന്ന പണം തറവാട്ട് സ്വത്തല്ല. അത് ജനങ്ങളുടെയും സര്‍ക്കാരിന്റെയും പണമാണ്. അത് എങ്ങനെ വിനിയോഗിക്കണമെന്ന് സര്‍ക്കാര്‍ ആണ് തീരുമാനിക്കുന്നത്. വികസനപരമായി പിന്നോട്ട് ചിന്തിക്കുന്ന ജനപ്രതിനിധികള്‍ അവരുടെ രാഷ്ര്ടീയവും സാമൂഹ്യവുമായ ഭാവി മാത്രമല്ല ഇല്ലാതാക്കുന്നതെന്നും അവരെ അയച്ചിരിക്കുന്ന പ്രസ്ഥാനത്തിന് അപമാനം വരുത്തുകയാണന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാതെ സ്വന്തം കൃത്യ നിര്‍വഹണത്തില്‍ പോലും വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് എതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കി. എംഎല്‍എ ആര്‍.രാജേഷ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *