സിദ്ധു മൂസെവാലയെ കൊല്ലാനുപയോഗിച്ചത് എകെ 47, മൂന്ന് പേര്‍ അറസ്റ്റിലെന്ന് പൊലീസ്

ന്യൂഡല്‍ഹി: പഞ്ചാബി ഗായകന്‍ സിദ്ധു മൂസെവാലയുടെ കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തവരില്‍ രണ്ട് പേര്‍ ഷൂട്ടര്‍മാരാണ്. അവരില്‍ നിന്നും ആയുധങ്ങളും കണ്ടെടുത്തു. മൂസെവാലയെ കൊലപ്പെടുത്തിയത് ആറു പേര്‍ ചേര്‍ന്നാണെന്നും ഉപയോഗിച്ചത് എകെ 47 ആണെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. ഗ്രനേഡുകള്‍, തോക്കുകള്‍, പിസ്റ്റളുകള്‍, റൈഫിലുകള്‍ എന്നിവയും അറസ്റ്റിലായവരില്‍ നിന്നും കണ്ടെടുത്തു.
കഴിഞ്ഞ മെയ് 29 നാണ് കോണ്‍ഗ്രസ് നേതാവും ഗായകനുമായ സിദ്ധു മൂസേവാല വെടിയേറ്റ് മരിച്ചത്. സുരക്ഷ എഎപി സര്‍ക്കാര്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന് നേരെ ആക്രമണമുണ്ടായത്. കൊലപാതകത്തിന് പിന്നാലെ പഞ്ചാബ് സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരുന്നു. എഎപി സര്‍ക്കാര്‍ മനപൂര്‍വ്വം സുരക്ഷ പിന്‍വലിച്ച് ആക്രമണം നടത്താനുള്ള സാഹചര്യം സൃഷ്ടിക്കുകയായിരുന്നുവെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം. ഇരുപത്തിയെട്ടുകാരനായ മൂസേവാല പഞ്ചാബ് റാപ്പ് ഗാനലോകത്തെ മിന്നും താരമായിരുന്നു. പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മാന്‍സയില്‍ നിന്ന് മത്സരിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയുടെ ഡോ. വിജയ് സിംഗ്ലയോട് പരാജയപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *