മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്: സുനിതാ നിസാര്‍

തിരുവനന്തപുരം: മദ്‌റസകള്‍ക്കെതിരേ വിഷം വമിക്കുന്ന പ്രസ്താവന നടത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വിമന്‍ ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് സുനിതാ നിസാര്‍.

രാജ്യത്ത് സമാധാനത്തിന്റെ വീണ്ടെടുപ്പിന് മദ്‌റസകളല്ല ആര്‍എസ്‌എസ് ശാഖകളാണ് നിര്‍ത്തലാക്കേണ്ടത്. രാജ്യത്തെ അപകടകാരികളും മനസ്സില്‍ വെറുപ്പിന്റെ വിഷം കുത്തിനിറച്ചിരിക്കുന്നവരും ആര്‍എസ്‌എസ് ശാഖകളില്‍ നിന്ന് പരിശീലനം കിട്ടിയവരാണ് എന്നതാണ് യാഥാര്‍ത്ഥ്യം. അതുകൊണ്ടാണ് മദ്‌റസാ വിദ്യാര്‍ത്ഥികളായ കൊച്ചു കുട്ടികള്‍ക്കെതിരേപ്പോലും ആര്‍എസ്‌എസ്സുകാര്‍ ആക്രമണം അഴിച്ചുവിടുന്നത്. കാസര്‍ഗോഡ് മദ്‌റസ്സയില്‍നിന്ന് മടങ്ങുകയായിരുന്ന ഫഹദ് എന്ന പിഞ്ചു ബാലനെ കഴുത്തറുത്തു കൊലപ്പെടുത്തിയ ആര്‍എസ്‌എസ്സുകാരന്റെ മനോഘടന പരിശോധനയ്ക്ക് വിധേയമാക്കേണ്ടതാണ്. രാജ്യത്തെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിര്‍വഹിക്കുന്നയാള്‍ ആര്‍എസ്‌എസിന്റെ പണിയെടുക്കുന്നത് അവസാനിപ്പിക്കണം. രാജ്യ താല്പര്യമാണ് ഗവര്‍ണര്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ആര്‍എസ്‌എസ്സിനെ തള്ളിപ്പറയുകയാണ് വേണ്ടത്.

മദ്‌റസകള്‍ക്കെതിരെ വിഷലിപ്തമായ വാക്കുകള്‍ പ്രയോഗിച്ച ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ പ്രസ്താവന പിന്‍വലിച്ച്‌ പൊതുസമൂഹത്തോട് മാപ്പു പറയണമെന്നും സുനിതാ നിസാര്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *