കെ ഫോണിന് കേന്ദ്രത്തിന്റെ അനുമതി, രജിസ്ട്രേഷന്‍ അനുവദിച്ച്‌ ഉത്തരവ് ഇറങ്ങി

തിരുവനന്തപുരം: കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റ് വര്‍ക്ക് ലിമിറ്റഡിന് (കെ-ഫോണ്‍) അടിസ്ഥാന സൗകര്യ സേവനങ്ങള്‍ നല്‍കുന്നതിനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൊവൈഡര്‍ കാറ്റഗറി 1 ലൈസന്‍സ് അനുവദിച്ച്‌ കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍സ് വകുപ്പിന്റെ ഉത്തരവിറങ്ങി.

. ഇതോടെ കേരളത്തിന്റെ അഭിമാന പദ്ധതിക്ക് പ്രവര്‍ത്തനാനുമതി ലഭിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫേസ്‌ബുക്ക് കുറിപ്പില്‍ അറിയിച്ചു. പദ്ധതിക്കുള്ള ഇന്റര്‍നെറ്റ്‌ സര്‍വീസ് പ്രൊവൈഡര്‍ ലൈസന്‍സ് അധികം വൈകാതെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

കേന്ദ്ര ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പിന്റെ ഔദ്യോഗിക രജിസ്ട്രേഷന്‍ പ്രകാരം കെ ഫോണിന് ഫൈബര്‍ ഒപ്റ്റിക് ലൈനുകള്‍ (ഡാര്‍ക്ക് ഫൈബര്‍), ഡക്‌ട് സ്പേസ്, ടവറുകള്‍, നെറ്റ്‌വര്‍ക്ക് ശൃംഖല, മറ്റ് ആവശ്യ സംവിധാനങ്ങള്‍ തുടങ്ങിയവ സ്വന്തമാക്കാനും തയ്യാറാക്കാനും നിലനിര്‍ത്താനും അറ്റകുറ്റപണികള്‍ നടത്താനും ഇവ ടെലികോം സര്‍വീസ് ലൈസന്‍സ് ഉള്ളവര്‍ക്ക് വാടകയ്‌ക്കോ ലീസിനോ നല്‍കുവാനും അല്ലെങ്കില്‍ വില്‍ക്കുവാനുമുള്ള അധികാരമുണ്ടാകും.

സ്വകാര്യ കേബിള്‍ ശൃംഖലകളുടെയും മൊബൈല്‍ സേവനദാതാക്കളുടെയും ചൂഷണത്തിന്‌ അവസരമൊരുക്കരുതെന്ന നിശ്‌ചയദാര്‍ഢ്യത്തോടെയാണ്‌ സംസ്ഥാന സര്‍ക്കാര്‍ കെ ഫോണ്‍ പദ്ധതിക്ക്‌ തുടക്കമിട്ടത്. വൈദ്യുതി, ഐ.ടി വകുപ്പുകള്‍ വഴി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന കെ ഫോണ്‍ പദ്ധതി സമൂഹത്തിലുണ്ടാകുന്ന ഡിജിറ്റല്‍ ഡിവൈഡിനെ മറികടക്കാന്‍ സഹായകമാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *