‘തൊണ്ടിക്കായി ആന്റണി രാജു ഇട്ട ഒപ്പ് തന്നെ പ്രധാന തെളിവ്’; അടിവസ്ത്രം കടത്തിയത് രജിസ്ട്രാറുടെ സഹായത്തോടെയെന്ന് ആരോപണം

കൊച്ചി: ലഹരിക്കടത്ത് കേസില്‍ തൊണ്ടിമുതലില്‍ കൃതൃമം കാണിച്ചുവെന്ന കേസില്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് ആന്റണി രാജുവിനെതിരായ പ്രധാന തെളിവെന്ന് മാധ്യമപ്രവര്‍ത്തകന്‍ അനില്‍ ഇമ്മാനുവല്‍.

കോടതിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിവസ്തുക്കള്‍ ഏറ്റുവാങ്ങുമ്ബോഴും, തിരിക്കെ കൊണ്ടുവന്ന് ഏല്‍പ്പിച്ചപ്പോഴും ആന്റണി രാജു കോടതി രേഖകളില്‍ ഒപ്പിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. അതേസമയം കേസില്‍ തീരുമാനമെടുക്കേണ്ടത് കോടതിയാണെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പ്രതികരണം.

1990ല്‍ അടിവസ്ത്രത്തിലൊളിപ്പിച്ച ഹാഷിഷുമായി പിടിയിലായ ഓസ്‌ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലിയെ രക്ഷിക്കാന്‍ തൊണ്ടിമുതലില്‍ കൃതൃമം നടത്തിയെന്നാണ് ആരോപണം. കോടതിയിലെ തൊണ്ടിമുതല്‍ മാറ്റിയതിന് 1994ല്‍ എടുത്ത കേസില്‍, ഇതുവരെ കോടതിയില്‍ ഹാജരാകാന്‍ ആന്റണി രാജു തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ടായിരുന്നു.

‘വ്യവസ്ഥകള്‍ അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്. വിചാരണ നടന്നാല്‍ പ്രതികള്‍ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസില്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കില്‍ ഈ രണ്ടാം കേസില്‍ അതിലും വലുത് സംശിക്കേണ്ടി വരും’, പോസ്റ്റില്‍ അനില്‍ ഇമ്മാനുവല്‍ ആരോപിക്കുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

‘തൊണ്ടിവസ്തുവായ അടിവസ്ത്രം കൈക്കലാക്കാന്‍ സ്വന്തം കൈപ്പടയില്‍ എഴുതി ഒപ്പിട്ട രേഖയാണ് കേസില്‍ ആന്റണി രാജുവിനെതിരായ പ്രധാന തെളിവ്. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ ചതിച്ചുവെന്ന ഗുരുതര വകുപ്പ് പോലീസ് ചുമത്തിയിരിക്കുന്നത്. 28 വര്‍ഷത്തിനിടെ വെളിച്ചം കണ്ടിട്ടില്ലാത്ത ആ നിര്‍ണായക തെളിവിനെക്കുറിച്ച്‌ ഇനി രേഖ സഹിതം വിശദീകരിക്കാം.

കോടതിയിലെത്തുന്ന കേസുകളില്‍ തെളിവാകേണ്ട തൊണ്ടിവസ്തുക്കളുടെ വിവരം എഴുതിസൂക്ഷിക്കുന്ന രേഖയാണ് തൊണ്ടി രജിസ്റ്റര്‍. ഇതില്‍ രേഖപ്പെടുത്തിയ ശേഷം ഈ വസ്തുക്കളെല്ലാം തൊണ്ടി സെക്ഷന്‍ സ്റ്റോറിലേക്ക് മാറ്റുന്നു. പിന്നെ കോടതിയുടെ അനുമതിയില്ലാതെ ഈ വസ്തുക്കളൊന്നും പുറത്തേക്ക് എടുക്കാന്‍ കഴിയില്ല. ഈ കര്‍ശന വ്യവസ്ഥയെല്ലാം അട്ടിമറിച്ചാണ് കോടതിയിലെ തൊണ്ടി സെക്ഷന്‍ ക്ലാര്‍ക്ക് കെ.എസ്. ജോസിന്റെ സഹായത്തോടെ ആന്റണി രാജു തൊണ്ടിവസ്തുവായ അടിവസ്ത്രം പുറത്ത് കടത്തിയത്.

അതിങ്ങനെയാണ്; അടിവസ്ത്രത്തില്‍ ഒളിപ്പിച്ച ഹാഷിഷുമായി ആന്‍ഡ്രൂ സാല്‍വദോര്‍ തിരുവനന്തപുരത്ത് പിടിയിലായി നാലുമാസത്തിന് ശേഷം പ്രതിയുടെ ബന്ധുവെന്ന് അവകാശപ്പെട്ട് പോള്‍ എന്നൊരാള്‍ എത്തുന്നു. പ്രതിയില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തതും എന്നാല്‍ കേസുമായി ബന്ധമില്ലാത്തതുമായ എല്ലാ വസ്തുക്കളും വിട്ടുകിട്ടാന്‍ കോടതിയില്‍ അപേക്ഷിക്കുന്നു. അനുകൂല ഉത്തരവ് നേടിയ ബന്ധുവിനെ കൂട്ടി ആന്റണി രാജു തൊണ്ടി സെക്ഷനിലെത്തുന്നു. അവിടെ നിന്ന് പ്രതിയുടെ പേഴ്‌സണല്‍ ബിലോങിങ്‌സ്; തൊണ്ടി രജിസ്റ്ററില്‍ എഴുതിയിട്ടുള്ള സോപ്പ്, ചീപ്പ്, കണ്ണാടി, കാസറ്റ്, ടേപ്പ്‌റിക്കോര്‍ഡര്‍ എല്ലാം എടുക്കുന്നു. ഇതുവരെ എല്ലാം ഓകെയാണ്….

എന്നാല്‍ ഇതിനുപിന്നാലെ, കോടതി ചെസ്റ്റില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തൊണ്ടിവസ്തുക്കള്‍, ലഹരിമരുന്നും അടിവസ്ത്രവും; അതില്‍ അടിവസ്ത്രം ആന്‍ണി രാജു പുറത്തെടുക്കുന്നു. അവിടെ നിന്നങ്ങോട്ട് നാലുമാസത്തോളം അത് ഇവരുടെ കൈവശം തന്നെയിരുന്നു. പന്ത്രണ്ടാം മാസം വിചാരണ തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മാത്രമാണ് തിരികെ ഏല്‍പിക്കുന്നത്. ഈ കാലയളവിലാണ് ഇത് വെട്ടിത്തയ്ച്ച്‌ കൊച്ചുകുട്ടികളുടേത് പോലെയാക്കി പ്രതിക്ക് ഇടാന്‍ കഴിയാത്ത പരുവത്തിലാക്കിയത് എന്ന് കുറ്റപത്രത്തില്‍ പറയുന്നു. അങ്ങനെയാണ് ഹൈക്കോടതിയെ തെറ്റിദ്ധരിപ്പിച്ചത്. ഏറ്റുവാങ്ങി കൊണ്ടുപോകുമ്ബോഴും തിരികെ കൊണ്ടുവരുമ്ബോഴും, റിസീവ്ഡ് എന്നും റിട്ടേണ്‍ഡ് എന്നും ആന്റണി രാജു തന്നെ എഴുതി ഒപ്പിട്ട ഈ രേഖയാണ് കേസിലെ ഏറ്റവും പ്രധാന തെളിവ്. (പകര്‍പ്പ് ഒപ്പം ചേര്‍ക്കുന്നു)

വിചാരണ നടന്നാല്‍ പ്രതികള്‍ രണ്ടുപേരും അഴിയെണ്ണുമെന്ന് ഏറെക്കുറെ ഉറപ്പിക്കാവുന്ന തെളിവാണീ രേഖ. അതുകൊണ്ട് തന്നെയാണ് കേസ് ഇങ്ങനെ അനന്തമായി നീട്ടി നശിപ്പിക്കാനുള്ള നീക്കം. ആദ്യകേസില്‍ കോടതി ജീവനക്കാരന്റെ സഹായം കിട്ടിയെങ്കില്‍ ഈ രണ്ടാം കേസില്‍ അതിലും വലുത് സംശിക്കേണ്ടി വരും. പെറ്റിക്ക്‌സേസില്‍ പോലും കോടതിയില്‍ ഹാജരാകാത്ത പ്രതിക്ക് ജാമ്യമില്ലാത്ത വാറന്റ് അയക്കുന്നതാണ് കീഴ് വഴക്കവും ചട്ടവുമെന്നിരിക്കെ ഈ കേസില്‍ കോടതി കാട്ടുന്ന സൌമനസ്യം അസാധാരണം തന്നെയാണ്. 22 തവണ മാറ്റിവയ്‌ക്കേണ്ടി വന്നിട്ടും സമന്‍സ് അല്ലാതെ ഒറ്റത്തവണയും ഒരു വാറന്റ് പോയിട്ടില്ല എന്നാണ് ഇ കോര്‍ട്‌സ് പറയുന്നത്.’

Leave a Reply

Your email address will not be published. Required fields are marked *