തൃശൂര്‍: കരുവന്നൂര്‍ ബാങ്കില്‍ പണം നിക്ഷേപിച്ചതു മടക്കി ലഭിക്കാതെ ചികിത്സ മുടങ്ങി മരിച്ച ഫിലോമിനയുടെ വീട് മന്ത്രി ആര്.
ബിന്ദു മുന്നറിയിപ്പില്ലാതെ സന്ദര്‍ശിച്ചു. ചികിത്സാസഹായത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം നേരത്തെ വിവാദമായ സാഹചര്യത്തിലാണു മന്ത്രിയുടെ സന്ദര്‍ശനം.
തങ്ങള്‍ രാഷ്ട്രീയം കളിച്ചിട്ടില്ലെന്നു വ്യക്തമാക്കിയ കുടുംബം മന്ത്രിയുടെ മുന്പരാമര്ശങ്ങളില് കടുത്ത അതൃപ്തി അറിയിച്ചു. ചികിത്സയ്ക്ക് ആവശ്യമായ ചികിത്സാസഹായം ചെയ്തുവെന്ന് മന്ത്രി പറഞ്ഞതായി കേട്ടിരുന്നുവെന്നു കുടുംബം ചൂണ്ടിക്കാട്ടി. ചികിത്സാസഹായത്തെകുറിച്ച് മന്ത്രി പറഞ്ഞത് വന്‍ വിവാദമായിരുന്നു. ഇതിനെതിരേ മകന് അടക്കമുള്ളവര്‍ രംഗത്തുവരുകയും ചെയ്തു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബുധനാഴ്ച്ചയാണ് ഫിലോമിന മരിച്ചത്. മൃതദേഹംവെച്ച് രാഷ്ട്രീയം കളിച്ചിട്ടില്ലെന്നും കുടുംബം വ്യക്തമാക്കി. തങ്ങള്‍ക്ക് ഒരു രാഷ്ട്രീയവുമില്ല. ചികിത്സാസഹായം നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞതിന്റെ അടിസ്ഥാനമെന്താണെന്നും കുടുംബാംഗങ്ങള്‍ ചോദിച്ചു.
സന്ദര്‍ശനത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടു മന്ത്രി പ്രതികരിച്ചില്ല. പറയാനുള്ളതെല്ലാം വീട്ടുകാരോടു പറഞ്ഞിട്ടുണ്ടെന്നു മാത്രം വ്യക്തമാക്കി. അതേ സമയം, മുന്‍ പരാമര്‍ശത്തില്‍ മന്ത്രി ഖേദപ്രകടനം നടത്തിയെന്നു കുടുംബം പറഞ്ഞു. 28 ലക്ഷം രൂപയുടെ സമ്ബാദ്യമുണ്ടായിട്ടും മെച്ചമായ ചികിത്സ ഫിലോമിനയ്ക്കു ലഭിച്ചില്ലെന്നും ബാങ്ക് കൈമലര്ത്തിയെന്നുമാണു പരാതി.
