ഗവര്‍ണര്‍ക്കെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല ഗൂഢാലോചന: കെ സുരേന്ദ്രന്‍

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ മുഖ്യമന്ത്രിയും മന്ത്രിമാരും ഇടതുമുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തുവന്നത് ഉന്നതതല ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍.

ഗവര്‍ണര്‍ക്കെതിരെ സംഘടിതമായ ആക്രമണം നടത്തി അവഹേളിക്കാനുള്ള സര്‍ക്കാരിന്റെയും ഇടതുമുന്നണിയുടെയും നീക്കം വിലപ്പോവില്ലന്നും സുരേന്ദ്രന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

എതിര്‍ക്കുന്നവരെ കൂട്ടമായി ആക്രമിച്ച്‌ വകവരുത്താമെന്ന സിപിഎം ശൈലിയാണ് ഇവിടെയും സ്വീകരിക്കുന്നത്. എസ്‌എഫ്‌ഐയും ഡിവൈഎഫ്‌ഐയും അടക്കമുള്ളവര്‍ ഗവര്‍ണറെ പൊതുസ്ഥലത്ത് നേരിടുമെന്ന് വെല്ലുവിളിച്ചിരിക്കുകയാണ്. ഗവര്‍ണറുടെ ജീവനുപോലും ഭീഷണി ഉയര്‍ന്നിരിക്കുന്നു. ഭരണത്തലവനായ ഗവര്‍ണര്‍ക്ക് സുരക്ഷിതത്വം ഇല്ലാത്ത കേരളത്തില്‍ ക്രമസമാധാന നില തകര്‍ന്നിരിക്കയാണ്.

ഇടതു സര്‍ക്കാരിന്റെ അഴിമതിക്കും സ്വജനപക്ഷ പാതത്തിനുമെതിരെയാണ് ഗവര്‍ണര്‍ പ്രതികരിച്ചത്. സര്‍വകലാശാലകളില്‍ സിപിഎം നേതാക്കളുടെയും മന്ത്രിമാരുടെയും ഭാര്യമാരെയും ബന്ധുക്കളെയും അനധികൃതമായി തിരുകി കയറ്റുന്നതിനെതിരായാണ് ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയത്. സിപിഎം ഉന്നത നേതാക്കള്‍ നടത്തുന്ന ഈ അഴിമതിയില്‍ സാധാരണ സിപിഎം പ്രവര്‍ത്തകര്‍ പോലും പ്രതിഷേധത്തിലാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

ഗവര്‍ണര്‍ ഉന്നയിച്ച ഒരു വിഷയത്തിനും വ്യക്തമായ ഉത്തരം നല്‍കാന്‍ ഇതുവരെ മുഖ്യമന്ത്രിക്കായിട്ടില്ല. കണ്ണൂര്‍ സര്‍വകലാശാലയിലെ പരിപാടിക്കിടയില്‍ ഗവര്‍ണറെ ആക്രമിച്ചവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഇതുവരെ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എല്ലാ മന്ത്രിമാരും മുന്നണി നേതാക്കളും ഒന്നിച്ചു രംഗത്തു വന്നതിലെ ഗൂഢാലോചന അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തിയ ഗവര്‍ണറെ സംരക്ഷിക്കാന്‍ ജനമുന്നേറ്റത്തിന്റെ പ്രതിരോധ നിര ബിജെപി സൃഷ്ടിക്കുമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *