‘മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചു’; ജോണ്‍ ബ്രിട്ടാസിനെതിരെ രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി ബിജെപി

ന്യൂഡല്‍ഹി: ജോണ്‍ ബ്രിട്ടാസ് എംപിക്കെതിരെ രാജ്യസഭ ചെയര്‍മാന് പരാതി നല്‍കി ബിജെപി. കോഴിക്കോട് നടന്ന കേരള നവദുല്‍ മുജാഹിദ് സംസ്ഥാന സമ്മേളനത്തില്‍ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗിച്ചെന്നാണ് ആരോപണം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീറാണ് രാജ്യസഭ ചെയര്‍മാന്‍ ജഗദീപ് ധന്‍ക്കറിന് പരാതി നല്‍കിയത്. സമൂഹത്തെ ഭിന്നിപ്പിക്കുന്നതും മതങ്ങള്‍ക്കിടയില്‍ ശത്രുതയുണ്ടാക്കുന്നതും അക്രമത്തിന് പ്രേരിപ്പിക്കുന്നതുമാണ് ജോണ്‍ ബ്രിട്ടാസിന്റെ പ്രസംഗമെന്നാണ് പരാതി.
എംപിക്കെതിരെ നടപടി വേണമെന്നും ആവശ്യം ഉന്നയിച്ചിട്ടുണ്ട്. കോഴിക്കോട്ട് നാലു ദിവസങ്ങളായി നടന്ന കേരള നദ്‌വത്തുള്‍ മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന്റെ ചര്‍ച്ചകള്‍ അത്രയും കേന്ദ്രീകരിച്ചത് ആര്‍എസ്എസിലായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പിളള രാജ്യത്തെ മതമൈത്രിയെക്കുറിച്ച് പറഞ്ഞ കാര്യങ്ങളോട് സിപിഐ നേതാവ് ബിനോയ് വിശ്വം നടത്തിയ പ്രതികരണമായിരുന്നു ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. പിന്നീട് സിപിഎം എംപി ജോണ്‍ ബ്രിട്ടാസ് സമ്മേളനത്തില്‍ നടത്തിയ പരാമര്‍ശം ചര്‍ച്ചകള്‍ക്ക് കൂടുതല്‍ ചൂട് പകര്‍ന്നു.
സംവാദം നടത്തി ആര്‍എസ്എസിന്റെ നിലപാട് മാറ്റാന്‍ കഴിയുമെന്ന് കെഎന്‍എം കരുതുന്നുണ്ടോ എന്നായിരുന്നു ബ്രിട്ടാസിന്റെ ചോദ്യം. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ഈ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു. ജോണ്‍ ബ്രിട്ടാസും സിപിഎമ്മും നാട്ടില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു. ഒരു മതസംഘടനയുടെ വേദിയില്‍ ഇതരവിഭാഗങ്ങള്‍ക്കെതിരെ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തിനെതിരെ പൊലീസ് കേസെടുക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതേ സമ്മേളനത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ വേദിയിലിരുത്തി ലീഗ് നേതാക്കളുടെ സിപിഎം വിരുദ്ധ പരാമര്‍ശങ്ങളെ മുഖ്യമന്ത്രി പിണറായി വിജയനും കടന്നാക്രമിച്ചിരുന്നു.
ആര്‍എസ്എസിനെതിരെ മതേതര കക്ഷികള്‍ ഒന്നിക്കേണ്ട സമയത്ത് സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താനല്ല നോക്കേണ്ടെതെന്ന് പിണറായി തുറന്നടിച്ചു. മുജാഹിദ് സമ്മേളനത്തിനിടെ പികെ ബഷീറും പികെ ഫിറോസും നടത്തിയ വിമര്‍ശനത്തിനായിരുന്നു അതേ വേദിയില്‍ പിണറായിയുടെ മറുപടി. പി.കെ ബഷീറിനും ആര്‍എസ്എസ് പ്രതിനിധികളെ സമ്മേളനത്തിന് ക്ഷണിച്ച കെഎന്‍എം നേതൃത്വത്തിനും ഉളള മറുപടിയാണ് സമാപന സമ്മേളനത്തില്‍ പിണറായി നല്‍കിയത്. തന്റെ സാന്നിധ്യത്തിലാണ് പിണറായി ലീഗ് നേതാക്കളെ പേരെടുത്ത് പറയാതെ വിമര്‍ശിച്ചതെങ്കിലും തുടര്‍ന്ന് സംസാരിച്ച കുഞ്ഞാലിക്കുട്ടി വിവാദ വിഷങ്ങളിലേക്കൊന്നും കടന്നിരുന്നില്ല

Leave a Reply

Your email address will not be published. Required fields are marked *