അഞ്ഞൂറിലേറെ മൃതശരീരങ്ങള്‍ മുറിച്ചു വിറ്റ മേഗന്‍ ഹെസിനും അമ്മ ഷെര്‍ലിക്കും തടവ് ശിക്ഷ.

വാഷിംഗ്ടണ്‍: സംസ്‌കരിക്കാന്‍ ഏല്‍പ്പിച്ച മൃതദേഹങ്ങള്‍ ബന്ധുക്കളുടെ അനുമതിയില്ലാതെ വെട്ടിമുറിച്ച്‌ വില്‍പന നടത്തിയ ഫ്യൂണറല്‍ ഹോം ഉടമ മേഗന്‍ ഹെസിനു(46) 20 വര്‍ഷം തടവുശിക്ഷ.

അമേരിക്കയിലെ കൊളറാഡോയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.

അഞ്ഞൂറിലേറെ മൃതദേഹങ്ങളാണ് ഇവര്‍ മുറിച്ചു വില്‍പന നടത്തിയത്. സംഭവത്തില്‍ മേഗന്റെ അമ്മ 69 കാരിയായ ഷെര്‍ലി കോച്ചും കുറ്റക്കാരിയാണെന്നു കണ്ടെത്തുകയും 15 വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു.

കൊളറാഡോയിലെ മോണ്‍ട്രോസ് എന്ന സ്ഥലത്താണ് സണ്‍സെറ്റ് മെസ എന്ന ഫ്യൂണറല്‍ ഹോം (സംസ്‌കാരത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്തുകൊടുക്കുന്ന സ്ഥാപനം) നടത്തിയിരുന്നത്. അതേ കെട്ടിടത്തില്‍തന്നെ ഡോണര്‍ സര്‍വീസസ് എന്ന പേരില്‍ ശരീരാവയവങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനവും മേഗന്‍ നടത്തി. മൃതദേഹങ്ങള്‍ വെട്ടിമുറിക്കുക എന്നതായിരുന്നു മേഗന്‍റെ അമ്മയുടെ ചുമതല. ഗവേഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്കും മറ്റുമായാണ് ശരീരഭാഗങ്ങള്‍ വില്‍പന നടത്തിയത്.

പണത്തോടുള്ള ആര്‍ത്തിയില്‍ മേഗന്റെയും അമ്മയുടെയും പ്രവൃത്തി ബന്ധുക്കള്‍ക്ക് വലിയ വൈകാരിക വേദന ഉണ്ടാക്കിയതായി കോടതി നിരീക്ഷിച്ചു. മരിച്ചു പോയ പ്രിയപ്പെട്ടവരുടെ ശരീര ഭാഗങ്ങള്‍ തങ്ങളറിയാതെ മുറിച്ചു വില്‍പന നടത്തിയതായുള്ള കണ്ടെത്തല്‍ പലര്‍ക്കും വലിയ ഞെട്ടല്‍ ഉണ്ടാക്കി.

അമേരിക്കയില്‍ അനിയന്ത്രിതമായ വ്യവസായമായി മാറിയ അവയവക്കച്ചവടത്തെക്കുറിച്ചുള്ള 2016-2018 ലെ റോയിട്ടേഴ്‌സ് അന്വേഷണ പരമ്ബരയാണ് ഈ കേസ് അന്വേഷണത്തിലേക്കു നയിച്ചത്. മേഗനും അമ്മയും മൃതദേഹങ്ങള്‍ കീറിമുറിച്ച്‌ വില്‍പന നടത്തുന്നതായി സ്ഥാപനത്തിലെ മുന്‍ തൊഴിലാളികള്‍ റോയിട്ടേഴ്സിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്.

2018-ല്‍ വാര്‍ത്ത പ്രസിദ്ധീകരിച്ച്‌ ഏതാനും ആഴ്ചകള്‍ക്കുശേഷം എഫ്ബിഐ സ്ഥാപനം റെയ്ഡ് ചെയ്തു. ഹൃദയം, വൃക്ക തുടങ്ങിയ അവയവങ്ങള്‍ മാറ്റിവയ്ക്കുന്നതിനായി വില്‍ക്കുന്നത് അമേരിക്കയില്‍ നിയമവിരുദ്ധമാണ്. അവ ദാനം ചെയ്യുന്നതാണ് നിയമവിധേയം.

എന്നാല്‍ തല, കൈകള്‍, നട്ടെല്ല് തുടങ്ങിയ ശരീരഭാഗങ്ങള്‍ ഗവേഷണത്തിനോ പഠനത്തിനോ വേണ്ടി വില്‍ക്കുന്നത് ഫെഡറല്‍ നിയമപ്രകാരം നിയന്ത്രിക്കപ്പെട്ടിട്ടില്ല. നിയമത്തിലെ ഈ പഴുതാണ് മേഗന്‍ ഹെസ് ചൂഷണം ചെയ്തിരുന്നത്. ഫ്യൂണറല്‍ ഹോമിലെ സംസ്‌കാരത്തിനായി 1,470 ഡോളര്‍ വരെയാണ് ബന്ധുക്കളില്‍നിന്ന് പ്രതി ഈടാക്കിയിരുന്നത്. ശരീരം ദാനം ചെയ്തവര്‍ക്ക് സൗജന്യമായി സംസ്‌കാരം നടത്താമെന്നും വാഗ്ദാനം ചെയ്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *