പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തി വീശി കുറ്റവാളി ; വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത പൊലീസ് ഉദ്യോഗസ്ഥ

പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ റോഡരികിലെ കടയില്‍ നിന്നും കത്തി എടുത്ത് വീശിയ കുറ്റവാളിയെ മുട്ടിന് താഴെ വെടിയുതിര്‍ത്ത് കീഴ്‌പ്പെടുത്തി വനിത ഉദ്യോഗസ്ഥ

ചെന്നൈ : രക്ഷപ്പെട്ട് ഓടുന്ന അക്രമികളെ പിടികൂടാന്‍ മുട്ടിന് താഴെയായി വെടിയുതിര്‍ക്കുന്ന രംഗം സിനിമകളില്‍ മാത്രം പരിചയമുള്ളവരാകും നാം. എന്നാല്‍ കഴിഞ്ഞദിവസം ചെന്നൈ നഗരത്തിലെ അയനാവരത്തിന് സമീപം കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടാന്‍ ശ്രമിച്ച കുറ്റവാളിക്ക് നേരെ പൊലീസ് ഇത്തരത്തില്‍ വെടിയുതിര്‍ത്തു. മാത്രമല്ല തമിഴ്‌നാട് പൊലീസ് ചരിത്രത്തില്‍ അധികമൊന്നും കാണാത്ത ഈ കൃത്യം നടത്തിയതാവട്ടെ ഒരു വനിത ഉദ്യോഗസ്ഥയും.

 കുപ്രസിദ്ധ കുറ്റവാളി ബെന്‍ഡു സൂര്യക്ക് നേരെയാണ് പൊലീസ് നിറയൊഴിച്ചത്. ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനെ മര്‍ദിച്ച സംഭവത്തില്‍ പിടികൂടാനെത്തിയ പൊലീസ് സംഘത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു ഈ വെടിയുതിര്‍ക്കല്‍. പിടികൂടലിന് ആസ്‌പദമായ സംഭവം നടക്കുന്നത് തിങ്കളാഴ്‌ചയാണ് (ഫെബ്രുവരി 20). ആയനാവരത്ത് വാഹന പരിശോധനയില്‍ ഏര്‍പ്പെട്ടിരുന്ന സബ് ഇന്‍സ്‌പെക്‌ടര്‍ ശങ്കറിനെ ഇരുചക്രവാഹനത്തിലെത്തിയ സൂര്യയും കൂട്ടാളിയും ചേര്‍ന്ന് ഇരുമ്ബ് ദണ്ഡ് കൊണ്ട് മര്‍ദിച്ച്‌ കടന്നുകളയുകയായിരുന്നു. സംഭവത്തിന് ശേഷം സൂര്യ ഒളിവില്‍ പോയി.

 എന്നാല്‍ സൂര്യ അയല്‍ ജില്ലയായ തിരുവള്ളൂരിലെ സഹോദരിയുടെ വീട്ടിലുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതോടെ പൊലീസ് അവിടെയെത്തി ഇയാളെ അറസ്‌റ്റ് ചെയ്‌തു. ഇന്നലെ രാത്രിയോടെ ചെന്നൈയിലേക്ക് പൊലീസിനൊപ്പം പോകുന്നതിനിടെ മൂത്രമൊഴിക്കാനാണെന്നും മറ്റും പറഞ്ഞ് ഇയാള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ന്യൂ ആവഡി റോഡില്‍ പൊലീസ് വാഹനം നിര്‍ത്തി. എന്നാല്‍ ഇവിടെ ഇറങ്ങിയ ഇയാള്‍ റോഡരികിലെ ജ്യൂസ് വില്‍പന നടത്തുന്ന വണ്ടിയില്‍ നിന്നും കത്തി വലിച്ചൂരി പൊലീസിനെ ആക്രമിച്ച്‌ രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. കത്തി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

 ഈ സമയത്താണ് സംഘത്തിനൊപ്പമുണ്ടായിരുന്ന മീന ഇയാളെ പിടികൂടുന്നതിനായി മുട്ടിന് താഴെ വെടിവയ്ക്കു‌ന്നത്. ഇതോടെ ഇയാള്‍ കത്തി താഴെയിട്ടു. ഈ സമയം ഇയാളെ കീഴ്‌പ്പെടുത്തിയ പൊലീസ് സംഘം സൂര്യയെയും പരിക്കേറ്റ പൊലീസുകാരെയും സമീപത്തെ കില്‍പൗക്ക് ഗവര്‍മെന്‍റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പരിക്കേറ്റ പൊലീസുകാരുടെയും കുറ്റവാളിയുടെയും സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ ശങ്കര്‍ ജിവാലും അഡീഷണല്‍ കമ്മിഷണര്‍ പ്രേം ആനന്ദ് സിന്‍ഹയും ആശുപത്രിയിലെത്തി. മീനയുടെ സമയോചിതമായ ഇടപെടലാണ് പൊലീസുകാരുടെ ജീവന്‍ രക്ഷിക്കാനും പ്രതിയെ പിടികൂടാനും സഹായകമായതെന്ന് അവര്‍ മാധ്യമങ്ങളെ അറിയിച്ചു. കത്തി താഴെയിടാന്‍ ആവശ്യപ്പെട്ടിട്ടും അത് അനുസരിക്കാതെ വന്നതോടെയാണ് മീന വെടിയുതിര്‍ക്കാന്‍ നിര്‍ബന്ധിതയായതെന്നും അവര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *