സനാതനധര്‍മ്മത്തെ ഇല്ലാതാക്കാന്‍ തയ്യാറുണ്ടോ?: പ്രതിപക്ഷത്തെ വെല്ലുവിളിച്ച്‌ അമിത് ഷാ

ന്യൂദല്‍ഹി: സനാതന ധര്‍മ്മത്തെ ഉന്മൂലനം ചെയ്യാന്‍ തയ്യാറുണ്ടോയെന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഒന്നടങ്കം വെല്ലുവിളിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.

മുന്‍ കേന്ദ്രധനകാര്യമന്ത്രിയുടെയും (പി.ചിദംബരം) തമിഴ്നാട്ടിലെ ഇപ്പോഴത്തെ മുഖ്യമന്ത്രിയുടെയും മക്കള്‍ സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യുമെന്ന് അവകാശപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ സനാതനധര്‍മ്മത്തെയും രാജ്യത്തിന്റെ ചരിത്രത്തെയും അപമാനിച്ചുകൊണ്ടിരിക്കുകയാണ്. – അദ്ദേഹം വിമര്‍ശിച്ചു. തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പറഞ്ഞത് സനാതന ധര്‍മ്മത്തെ നശിപ്പിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്നാണ്. പ്രതിപക്ഷം സനാധനധര്‍മ്മത്തിന്റെ ചെലവില്‍ ഭരണം പിടിയ്‌ക്കാന്‍ ശ്രമിക്കുകയാണ്.- അമിത് ഷാ.അഭിപ്രായപ്പെട്ടു.

രാജ്യത്തെ 80 ശതമാനം വരുന്ന സനാതന ധര്‍മ്മം പിന്തുടരുന്ന ഹിന്ദുക്കളെ വംശഹത്യ ചെയ്യാനാണ് ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആഹ്വാനം ചെയ്തതെന്ന് ബിജെപിയുടെ ഐടി ചുമതലയുള്ള അമിത് മാളവ്യ പ്രതകരിച്ചു.

ഇന്ത്യയുടെ സാംസ്കാരിക പാരമ്ബര്യത്തിന് എതിരാണ് ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ പറഞ്ഞു. രാജ്യത്തിന്റെ ഐക്യം വളര്‍ത്തുന്ന പ്രസ്താവനകളാണ് വേണ്ടതെന്നും ജെ.പി. നദ്ദ പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ കയറിയ മന്ത്രിയാണ് ഉദയനിധി സ്റ്റാലിന്‍. സനാതനധര്‍മ്മത്തെക്കുറിച്ച്‌ അപകീര്‍ത്തികരമായ പ്രസ്താവന നടത്തുക മാത്രമല്ല, അതിനെ കൊതുകുകളുമായി താരതമ്യം ചെയ്യുകയും ചെയ്തുവെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. “ഹിന്ദു റിലിജ്യസ് ആന്‍റ് ചാരിറ്റബിള്‍ എന്‍ഡോവ് മെന്‍റ് മന്ത്രി പി.കെ.ശേഖര്‍ ബാബു ഈ പ്രസ്താവന സ്റ്റേജിലിരുന്ന് കേട്ടിട്ടും പ്രതികരിച്ചില്ല. സനാതന ധര്‍മ്മത്തെ ഇല്ലായ്മ ചെയ്യുകയാണ് തങ്ങളുടെ ദൗത്യം എന്നാണ് തമിഴ്നാട്ടിലെ കോണ്‍ഗ്രസ് പ്രസിഡന്‍റ് പ്രതികരിച്ചത്.”-നിര്‍മ്മല സീതാരാമന്‍ പറഞ്ഞു

സനാതന ധര്‍മ്മത്തെ ഉന്‍മൂലനം ചെയ്യണമെന്ന ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന അങ്ങേയറ്റം അപലപനീയമാണെന്ന് കെ.അണ്ണാമലൈ പറഞ്ഞു. ഡിഎംകെ തമിഴ്നാടിനെ ബാധിച്ച അര്‍ബുദമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ആ അര്‍ബുദത്തെ ബിജെപി തോല്‍പിക്കുമെന്നും ബിജെപിയുടെ തമിഴ്നാട് ഉപാധ്യക്ഷന്‍ നാരായണ്‍ തിരുപ്പതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *