
കൊച്ചി: കാലിക്കറ്റ് സര്‍വകലാശാല വിസിയെ പുറത്താക്കിയ ഗവര്‍ണറുടെ നടപടി സ്റ്റേ ചെയ്ത് ഹൈക്കോടതി. കാലിക്കറ്റ് വിസി ഡോ.എം.കെ.ജയരാജന് സ്ഥാനം തുടരാമെന്ന് കോടതി അറിയിച്ചു.
അതേസമയം കാലടി വിസി ഡോ.എം.വി.നാരായണനെ പുറത്താക്കിയ ഗവര്‍ണറുടെ നടപടിയില്‍ ഹൈക്കോടതി ഇടപെട്ടില്ല.
ഡോ.എം.കെ.ജയരാജന്‍, ഡോ.എം.വി.നാരായണന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജികള്‍ പരിഗണിച്ചാണ് ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസിന്റെ ഇടക്കാല ഉത്തരവ്. ഇരു വിസികളുടെയും നിയമനം യുജിസി ചട്ടപ്രകാരമല്ലെന്ന കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ചാന്‍സലറായ ഗവര്‍ണര്‍ നിയമനം അസാധുവാക്കിയത്.
വിസിയെ തിരഞ്ഞെടുക്കുന്നതില്‍ കാലിക്കറ്റ് സര്‍വകാലാശാലയുടെ സര്‍ച്ച് കമ്മിറ്റിയില്‍ ചീഫ് സെക്ക്രട്ടറിയെ ഉള്‍പ്പെടുത്തിയാതായിരുന്നു ഡോ.എം.കെ.ജയരാജനെ പുറത്താക്കാന്‍ കാരണമായത്. എന്നാല്‍ അന്നത്തെ ചീഫ് സെക്ക്രട്ടറി കാലിക്കറ്റ് സര്‍വകലാശാലയുടെ താത്കാലിക വിസിയായി ചുതലയേറ്റിരുന്നെനും അക്കാദമിക മികവ് പുലര്‍ത്തിയ വ്യക്തിയായിരുന്നെന്നും ജയരാജന്‍റെ ഭാഗം വാദിച്ചു. ചീഫ് സെക്രട്ടറി ചാൻസലറുടെ നോമിനിയായിരുന്നു എന്നും ചൂണ്ടിക്കാട്ടി.
കാലടി സംസ്കൃത സര്‍വകലാശാല വിസി സ്ഥാനത്തേക്ക് ഏറ്റവും യോഗ്യനായ വ്യക്തി ഡോ.എം.വി.നാരായണനെന്ന് കണ്ടതുകൊണ്ടാണ് സെര്‍ച്ച് കമ്മിറ്റി അദ്ദേഹത്തിന്റെ പേര് മാത്രം നിര്‍ദേശിച്ചതെന്നായിരുന്നു അഭിഭാഷകന്‍റെ വാദം. യുജിസി ചട്ടങ്ങളുടെ ലംഘനമാണ് വിഷയമെന്നും സെര്‍ച്ച് കമ്മിറ്റിയില്‍ ഒന്നില്‍ കൂടുതല്‍ ആളുകളുടെ പേര് നിര്‍ദേശിക്കണമായിരുന്നു എന്നും കോടതി അറിയിച്ചു.