രാജ്ഭവനിൽ കാവി കൊടിയേന്തിയ ഭാരതാംബചിത്രം പ്രതിഷ്ഠിച്ച് ഗവർണർ ഇന്ത്യയെയും അതിന്റെ ഭരണഘടനയെയും അപമാനിക്കുന്നു: രമേശ് ചെന്നിത്തല.

രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണ് ചെയ്യുന്നതെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ആരോപിച്ചു.

ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണ സിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ട്. ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നത്.

ഗവര്‍ണര്‍ പിന്തുടരുന്ന രാഷ്ട്രീയ സംഘടനയുടെ പതാകയും ബിംബങ്ങളും രാജ്യത്തിന്റേതാണ് എന്ന രീതിയില്‍ അവതരിപ്പിക്കുന്നത് തീരെ അനുചിതമായ പ്രവര്‍ത്തിയാണ്.

കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘ് പരിവാറിന്റേതാണ്. അല്ലാതെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഒരു ബിംബമല്ല.

ഗവര്‍ണറുടെ രാഷ്ട്രീയ പാര്‍ട്ടിക്കാരായ പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സ്വന്തം ഓഫീസുകളിലും ഔദ്യോഗിക വസതിയിലും ഇന്ത്യന്‍ ദേശീയപതാകയല്ലാതെ കാവിക്കൊടിയല്ല ഉപയോഗിക്കുന്നത് എന്നതു കണ്ടു പഠിക്കാനുള്ള സാമാന്യ ബോധം ഭരണഘടനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്.

ഇത്തരം അനുചിതമായ പ്രവര്‍ത്തികള്‍ കേരളത്തില്‍ നടപ്പാക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും ബഹുമാനിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ കേരളജനതയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരും – ചെന്നിത്തല വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *