ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് ചരിത്രസംഭവമാകും; മന്ത്രി വി. അബ്ദുറഹ്‌മാന്‍

അര്‍ജന്റീന സൂപ്പര്‍താരം ലയണല്‍ മെസ്സിയും സംഘവും കേരളത്തിലെത്തുന്നത് ചരിത്രസംഭവമെന്ന് കായികമന്ത്രി വി. അബ്ദുറഹ്‌മാന്‍. അതിന്റേതായ രീതിയില്‍ കാണുകയും ഒരുക്കങ്ങള്‍ നടത്തുകയും വേണം. ഫുട്‌ബോള്‍ പ്രേമികള്‍ക്ക് താരങ്ങളെ കാണാനായി അവസരമൊരുക്കാനാണ് ശ്രമിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തില്‍ അന്താരാഷ്ട്ര സൗഹൃദമത്സരം കളിക്കുമെന്ന് അര്‍ജന്റ്‌റീന ഫുട്ബോള്‍ അസോസിയേഷന്റെ ഔദ്യോഗിക അറിയിപ്പ് ശനിയാഴ്ചയാണ് പുറത്തുവന്നത്.ഈ വര്‍ഷം ഒക്ടോബറില്‍ അല്ലെങ്കില്‍ നവംബറില്‍ വരണമെന്നാണ് നമ്മള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇടക്കാലത്ത് അടുത്തവര്‍ഷം എന്നവര്‍ പറഞ്ഞപ്പോള്‍ ഈ വര്‍ഷം തന്നെ വരണമെന്ന് പറഞ്ഞു. 2022 ലോകകപ്പ് വിജയിച്ച ടീമിനെയാണ് നമ്മള്‍ ആഗ്രഹിച്ചത്. ആ ടീമിലെ മുഴുവന്‍ കളിക്കാരെയും എത്തിക്കാനാണ് ശ്രമിക്കുന്നത്. ബാക്കിയുള്ള കാര്യങ്ങള്‍ ആലോചിക്കുകയാണ്.

കളിസ്ഥലവും ഒരുക്കേണ്ട മറ്റുകാര്യങ്ങളും മുഖ്യമന്ത്രിയോട് സംസാരിച്ചതിന് ശേഷം മാത്രമേ ഔദ്യോഗികമായി പറയാന്‍ കഴിയുകയുള്ളൂ.സാധാരണക്കാരായ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കാണാന്‍ അവസരമൊരുക്കാനാണ് നോക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എതിര്‍ ടീമായി ഫിഫ റാങ്കിങ്ങില്‍ ആദ്യ അമ്പതില്‍ ഉള്‍പ്പെടുന്ന ടീമിനെ കൊണ്ടുവരുമെന്നാണ് പറഞ്ഞത്. ഓസ്‌ട്രേലിയ ഉള്‍പ്പെടെ ടീമുകള്‍ വിളിക്കുന്നുണ്ട്. ടീമിനെ പിന്നീട് തീരുമാനിക്കുമെന്ന് കായികമന്ത്രി വ്യക്തമാക്കി.ഇത് തിരഞ്ഞെടുപ്പുമായി കൂട്ടിക്കുഴയ്‌ക്കേണ്ട. രാഷ്ട്രീയമായി കൂട്ടിക്കുഴയ്‌ക്കേണ്ട. ഓണത്തിന് കിട്ടുന്ന ഉത്സവമാക്കി ഇതിനെ മാറ്റാമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *