മലപ്പുറം: തിരൂരങ്ങാടി തെയ്യാലിങ്ങലിൽ ആഗസ്റ്റ് 14ന് തെന്നല സ്വദേശിയുടെ രണ്ടു കോടിയോളം പണം കവർച്ച ചെയ്ത കേസിലെ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂരങ്ങാടി ടി.സി റോഡിലെ തടത്തിൽ വീട്ടിൽ അബ്ദുൽ കരീം (54), പരപ്പനങ്ങാടി ഉള്ളണം മങ്കലശ്ശേരി വീട്ടിൽ രജീഷ്(44) എന്നിവരാണ് അറസ്റ്റിലായത്. കൊടിഞ്ഞിയില്‍ നിന്ന് പണം വാങ്ങി താനൂര്‍ ഭാഗത്തേക്ക് പോകുമ്പോള്‍ തെയ്യാലിങ്ങല്‍ ഹൈസ്‌കൂള്‍പടിയില്‍ വെച്ചാണ് പണം കവര്‍ന്നത്. രാത്രി 10 മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ ഇവരിൽ നിന്നും കിട്ടിയ വിവരം അനുസരിച്ച് തിരൂരങ്ങാടി പന്താരങ്ങാടി സ്വദേശിയെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇയാള് കുറ്റകൃത്യത്തിനായി ആൾട്ടോ കാറിൽ വന്നവരിൽ ഒരാളാണ്. കേസിൽ നേരിട്ട് പങ്കെടുത്ത ഒരാളെ കൂടി കണ്ടെത്തേണ്ടതുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. കേസിൽ അന്വേഷണം പുരോഗമിക്കുന്ന സാഹചര്യത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിടാനാകില്ലെന്ന് ജില്ല പൊലിസ് മേധാവി ആർ.വിശ്വനാഥ് വ്യക്തമാക്കി. കവർച്ചക്ക് ശേഷം സംഘം ആഗസ്റ്റ് 16ന് ഗോവയിലേക്ക് കടന്നു കളഞ്ഞ സംഘത്തിനെ പൊലീസ് പിന്തുടർന്നിരുന്നു. ഗോവയിൽ എത്തിയ അന്വേഷണ സംഘം തിരിച്ച് വരുന്ന വഴിൽ കോഴിക്കോട് വെച്ച് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ കാറിൽ സഞ്ചരിച്ച് ആക്രമിച്ച് പണം കവർന്ന നാലുപേരും സാമ്പത്തിക ലാഭത്തിനുവേണ്ടി കൊട്ടേഷൻ പണി ചെയ്തവരാണെന്നാണ് പൊലീസ് നൽകുന്ന വിവരം.
