അവസാനമായി ഒരു നോക്കുകാണാന്‍ ആയിരങ്ങളെത്തി

ചെന്നൈ:  തിങ്കളാഴ്ച രാത്രി അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ഭൗതികശരീരം രാജാജി ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ചു. വസതിയായ പോയസ് ഗാര്‍ഡനില്‍നിന്നു രാജാജി ഹാളിലേക്കു പുലര്‍ച്ചെ തന്നെ ഭൗതിക ശരീരം എത്തിച്ചിരുന്നു.

റോഡിനിരുവശത്തും നിരവധിയാളുകളാണ് ‘തമിഴ്‌നാടിന്റെ അമ്മ’യെ അവസാനമായി ഒരു നോക്കുകാണാന്‍ എത്തിയത്. രാജാജി ഹാളിലേക്ക് ആയിരക്കണക്കിന് അണ്ണാ ഡിഎംകെ പ്രവര്‍ത്തകര്‍ ഒഴുകി എത്തുകയാണ്. വൈകിട്ടു നാലു വരെ നീളുന്ന പൊതുദര്‍ശനത്തിനു ശേഷമായിരിക്കും സംസ്‌കാരത്തിനായി മറീനയിലേക്കു കൊണ്ടുപോകുക. നാലരയോടെ സംസ്‌കാരം നടക്കും. എംജിആറിന്റെ സംസ്‌കാരം നടത്തിയ മറീനയില്‍ അദ്ദേഹത്തിന്റെ സ്മാരകത്തിനടുത്തായിരിക്കും ജയയ്ക്കും അന്ത്യവിശ്രമസ്ഥലമൊരുങ്ങുക.

അപ്പോളോ ആശുപത്രിയില്‍നിന്നു പോയസ് ഗാര്‍ഡനിലേക്കു ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വാഹനമെത്തിയപ്പോള്‍ ആയിരക്കണക്കിനു പ്രവര്‍ത്തകരാണു വഴിയോരത്തും വസതിക്കു പുറത്തുമായി തടിച്ചുകൂടിയിരുന്നത്. തീര്‍ത്തും വൈകാരികമായിരുന്നു ജനങ്ങളുടെ പ്രതികരണം. സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ നൂറുകണക്കിനു പോലീസുകാര്‍ക്കു രംഗത്തിറങ്ങേണ്ടിവന്നു. അതിനിടെ, പോയസ് ഗാര്‍ഡനിലേക്കുള്ള വഴിയില്‍ അണ്ണാ ഡിഎംകെ പ്രവര്‍ത്തകരും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. ജയയുടെ അനുയായികള്‍ ബാരിക്കേഡുകള്‍ തകര്‍ത്തു. ഇതേത്തുടര്‍ന്ന് പോലീസിന് ലാത്തി വീശേണ്ടിവന്നു.

ജയലളിതയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും ചെന്നൈയിലെത്തും. പ്രധാനമന്ത്രി ഡെല്‍ഹിയില്‍നിന്നു ചെന്നൈയിലേക്കു തിരിച്ചിട്ടുണ്ട്. ചില സംസ്ഥാന മുഖ്യമന്ത്രിമാരും എത്തുമെന്നാണു സൂചന. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ജയയ്ക്ക് അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തും. ജയലളിതയുടെ ശവസംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ കേരള ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം, മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ ചൊവ്വാഴ്ച രാവിലെ ചെന്നൈയിലേക്കു തിരിച്ചു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡയും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ ചെന്നൈയിലെത്തും.

ജയലളിതയുടെ നിര്യാണത്തില്‍ അനുശോചിച്ചു കേന്ദ്രസര്‍ക്കാര്‍ രാജ്യത്ത് ഒരു ദിവസത്തെ ദു:ഖാചരണം പ്രഖ്യാപിച്ചു. ദേശീയ പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി. ജയയ്ക്ക് ആദരാഞ്ജലി അര്‍പ്പിച്ചശേഷം രാജ്യസഭ ഇന്നത്തേക്കു പിരിയും. ഉത്തരാഖണ്ഡ്, കര്‍ണാടക, ബിഹാര്‍ സംസ്ഥാനങ്ങളും ഒരു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീലങ്കയിലെ കച്ചിത്തീവിലുള്ള സെന്റ് ആന്റണീസ് പള്ളിയില്‍ ബുധനാഴ്ച നടക്കാനിരുന്ന പെരുന്നാള്‍ ജയയോടുള്ള ആദരസൂചകമായി പിന്‍വലിച്ചു.

തമിഴ്‌നാട്ടില്‍ ഏഴു ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു മൂന്നു ദിവസം അവധിയാണ്. തമിഴ്‌നാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു പാര്‍ട്ടി പ്രവര്‍ത്തകരും ആരാധകരും ചെന്നൈയിലേക്കെത്തുന്നുണ്ട്. ഇതുമൂലം സുരക്ഷാപ്രശ്‌നമുണ്ടാകാതിരിക്കാന്‍ പോലീസ് അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടില്‍ പലയിടത്തും ബന്ദിന്റെ പ്രതീതിയാണ്. തമിഴ്‌നാട്ടിലെ പ്രധാന സ്ഥലങ്ങളിലെല്ലാം പോലീസ് സാന്നിധ്യം ശക്തമാണ്. പോലീസിനൊപ്പം കേന്ദ്രസേനയും രംഗത്തുണ്ട്. കേരള, കര്‍ണാടക, തെലങ്കാന അതിര്‍ത്തികളില്‍ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *