ബാബരി തകര്‍ച്ചയ്ക്ക് 24 ആണ്ട്

മതേതര ഇന്ത്യയുടെ ചരിത്രത്തിലെ എക്കാലത്തെയും കറുത്ത അദ്ധ്യായമായ ബാബരി മസ്ജിദിന്റെ തകര്‍ച്ചക്ക് ഇന്ന് 24 ആണ്ട് തികയുന്നു. സംഭവത്തിലെ കുറ്റവാളികളില്‍ പലരും ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഉത്തര്‍പ്രദേശില്‍ നിയമ സഭാതരെഞ്ഞടുപ്പ് അടുത്ത സമയത്തും പള്ളിക്ക് പകരം രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യം ശക്തമായ സാഹചര്യത്തിലുമാണ് ഇത്തവണത്തെ ഡിസംബര്‍ 6 കടന്ന് പോകുന്നത്.

1992 ല്‍ ഉത്തര്‍പ്രദേശ് ഒരു ലോകസഭാതരെഞ്ഞുപ്പിന്റെയും തുടര്‍ന്ന് നടക്കാനിരുന്ന നിയമസഭാ തെരഞ്ഞടുപ്പിന്റെയും പ്രചരണച്ചൂടിലമര്‍ന്ന സാഹചര്യത്തിലായിരുന്നു തീവ്ര ഹിന്ദുത്വശക്തികള്‍ ബാബരിമസ്ജിദ് തകര്‍ത്തത്. പിന്നീടങ്ങോട്ട് യുപിയുടെ മാത്രമല്ല, രാജ്യത്തുടനീളം തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിന്റ ചേരുവയായി ബാബരിമസ്ജിദ് ധ്വംസനവും അവിടെ രാമക്ഷേത്രം നിര്‍മ്മിക്കണമെന്ന ആവശ്യവും മാറുകയായിരുന്നു.

ഇതേ ചൊല്ലി വിവിധ സാമുദായികകലാപങ്ങളും വംശഹത്യകളും തുടര്‍ന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഉത്തര്‍പ്രദേശില്‍ മറ്റൊരു നിയമസഭാ തെരഞ്ഞടുപ്പ് ആസന്നമായ സഹചര്യത്തിലാണ് ഇക്കല്ലത്തെ ബാബരി ദിനം കടന്ന് പോകുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലിരിക്കെ തീവ്ര ഹിന്ദുത്വ ശക്തികള്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് രാഷ്ട്രീയ സമ്മര്‍ദ്ധവും നിയമ പോരാട്ടവും ശക്തമാക്കിയിട്ടുണ്ട്.

അതു കൊണ്ട് തന്നെ ഇക്കൊല്ലത്തെ ബാബരി ദിനത്തില്‍ പതിവിലും കനത്ത സുരക്ഷയാണ് അയോധ്യയില്‍ ഒരുക്കിയിരിക്കുന്നത്. ചില മുസ്ലിം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും അയോധ്യയില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നറിയിച്ചിട്ടുണ്ട്. ഡല്‍ഹി ഉള്‍പ്പെടെ മറ്റിടങ്ങളിലും പ്രതിഷേധ സംഗമങ്ങള്‍ നടക്കും. പള്ളി തകര്‍ത്തതിലെ കുറ്റവാളികള്‍ക്ക് മതിയായ ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ബാബരി മസ്ജിദ് ആക്ഷന്‍ കമ്മറ്റി അയോധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് ജില്ലാ മജിസ്‌ട്രേറ്റിന് ഇന്ന് ഭീമ ഹരജി സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *