ഇളവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി: കോളെജ് അധ്യാപകര്‍ക്കുള്ള നെറ്റ് യോഗ്യത നേടാന്‍ പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കുണ്ടായിരുന്ന ഇളവ് കേരള ഹൈക്കോടതി റദ്ദാക്കി. സംവരണ വിഭാഗക്കാര്‍ക്ക് മിനിമം മാര്‍ക്കില്‍ ഇളവ് നല്‍കുന്ന യുജിസി വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി.
കോളജ് അധ്യാപകര്‍ക്കുള്ള നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് പാസാകാന്‍ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇളവു നല്‍കുന്ന യുജിസിയുടെ വ്യവസ്ഥ ചോദ്യംചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. സംവരണവിഭാഗക്കാര്‍ക്ക് മാര്‍ക്കിളവ് നല്‍കുന്നതുവഴി ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ നഷ്ടപ്പെടുകയാണെന്നായിരുന്നു ഹര്‍ജിയിലെ ആക്ഷേപം.
നിശ്ചിതശതമാനം സംവരണത്തിനുപുറമേ, മാര്‍ക്കിളവ് വഴി ജനറല്‍ വിഭാഗത്തിലും പിന്നോക്കവിഭാഗക്കാര്‍ക്ക് അര്‍ഹതപ്പെട്ടതിലധികം നിയമനം ലഭിക്കുന്നതായും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

 
സംവരണ വിഭാഗങ്ങള്‍ക്കു നല്‍കുന്ന മാര്‍ക്കിളവ് തുല്യനീതിയുടെ നിഷേധമാണെന്ന് നിരീക്ഷിച്ചാണ് ഹൈക്കോടതി യുജിസി വ്യവസ്ഥ റദ്ദാക്കിയത്. പിന്നാക്ക വിഭാഗക്കാര്‍ക്ക് നിശ്ചിതശതമാനം നിയമനം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. അതോടൊപ്പം ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് അവസരങ്ങള്‍ നിഷേധിക്കപ്പെടുന്നില്ല എന്നും ഉറപ്പുവരുത്തണം. സംവരണ തസ്തികകളിലെ ഒഴിവുനികത്താന്‍ പ്രത്യേകം കുറഞ്ഞ മാര്‍ക്ക് നിശ്ചയിക്കുന്നതില്‍ തെറ്റില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

Leave a Reply

Your email address will not be published. Required fields are marked *