ഹജ്ജ് ക്വോട്ട1.70 ലക്ഷമാക്കി സൗദി അറേബ്യ ഉയര്‍ത്തി

ജിദ്ദ : ഇന്ത്യയുടെ ഹജ്ജ് ക്വോട്ട 1.36 ലക്ഷത്തില്‍ നിന്നും 1.70 ലക്ഷമാക്കി സൗദി അറേബ്യ വര്‍ധിപ്പിച്ചു. ക്വോട്ട വര്‍ധനവുമായി ബന്ധപ്പെട്ട ഉടമ്ബടിയില്‍ ന്യൂനപക്ഷക്ഷേമത്തിന് സ്വതന്ത്രച്ചുമതലയുള്ള കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വിയും സൗദി അറേബ്യ ഹജ്ജ്ഉംറ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് സലേ ബിന്‍ താഹര്‍ ബെന്റനും ജിദ്ദയില്‍ വെച്ച് ഒപ്പുവച്ചു. ഈ വര്‍ഷം മുതല്‍ 34,000 വിശ്വാസികള്‍ക്കു കൂടി ഹജ്ജ്ഉംറ തീര്‍ത്ഥാടനം നടത്താന്‍ അവസരം ലഭിക്കും. കഴിഞ്ഞ 29 വര്‍ത്തിനിടയിലെ ഏറ്റവും വലിയ വര്‍ധനവാണിതെന്ന് കേന്ദ്രമന്ത്രി മുക്തര്‍ അബ്ബാസ് നഖ്വി പറഞ്ഞു.

അഞ്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഗ്രാന്റ് മോസ്‌ക് വികസിപ്പിക്കുന്നതിനും വിശ്വാസികളുടെ സുരക്ഷക്കായും സൗദി ഭരണകൂടം ഓരോ രാജ്യത്തു നിന്നുമുള്ള തീര്‍ത്ഥാടകരുടെ എണ്ണം 20 ശതമാനം വീതം വെട്ടിക്കുറച്ചിരുന്നു. 1.70 ലക്ഷമായിരുന്ന ഇന്ത്യയുടെ ക്വോട്ട് 2012ഓടെ 1.36 ലക്ഷമാക്കി ചുരുക്കി.

ഉടമ്ബടിയില്‍ ഒപ്പുവെക്കുന്നതില്‍ സന്തോഷം അറിയിച്ച നഖ്വി ഉടമ്ബടിയെ ‘വളരെ ഗുണകരം’ എന്ന് വിശേഷിപ്പിച്ചു. സൗദി മന്ത്രി ബെന്റനുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീര്‍ത്ഥാടനം, ഗതാഗതം, താമസം, തീര്‍ത്ഥാടകരുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചനടത്തി. ഇന്ത്യന്‍ ജനതക്കും ഭരണകൂടത്തിനും വേണ്ടി സൗദി രാജാവിനോട് നഖ്വി അകമഴിഞ്ഞ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *