ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്‍ ഇസ്ലാമിലേക്ക്

ഗ്ലാമര്‍ വേഷങ്ങളിലൂടെ ആരാധകരെ ത്രസിപ്പിച്ച ഹോളിവുഢ് സുന്ദരി ലിന്‍ഡ്‌സെ ലോഹന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഇപ്പോള്‍ അറബി സൂക്തങ്ങളാണ് നിറയുന്നത്.സൗദി സുഹൃത്ത് സമ്മാനമായി നല്‍കിയ ഖുറാന്‍ ജീവിതവീക്ഷണം മാറ്റിയതിനെ തുടര്‍ന്ന് ഈ അഭിനേത്രി പൂര്‍ണമായും ഇസ്ലാമിക ജീവിതത്തിലേക്ക് മാറിയിരിക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. 30കാരിയായ ലോഹന്‍ ഇതിനെ തുടര്‍ന്ന് ഈ വീക്കെന്‍ഡില്‍ ഇന്‍സ്റ്റാഗ്രാമിലെ തന്റെ എല്ലാ ചിത്രങ്ങളും നീക്കം ചെയ്തിരിക്കുകയാണ്. അധികം വൈകാതെ സിനിമാ ലോകത്തോടും വിട പറയാനൊരുങ്ങുന്നതായും സൂചനയുണ്ട്. സോഷ്യല്‍ മീഡിയ സൈറ്റിലെ തന്റെ ബയോ അവര്‍ അലയ്ക്കും സലാം എന്നാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.  ലോഹന്റെ മതംമാറ്റത്തെ സ്വാഗതം ചെയ്തുകൊണ്ട് നിരവധി മുസ്ലീങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തുകയുമുണ്ടായി. എന്നാല്‍ താന്‍ ഇസ്ലാമിലേക്ക് മാറിയെന്ന് ഈ അഭിനേത്രി ഔപചാരികമായി സ്ഥിരീകരിച്ചിട്ടില്ല.
തന്റെ പുതുവര്‍ഷവും ഹോളിഡേകളും ഇപ്രാവശ്യം ദുബായിലായിരുന്നു ലോഹന്‍ ചെലവഴിച്ചിരുന്നത്. ബ്രുക്ക്‌ലൈനില്‍ കമ്മ്യൂണിറ്റി സര്‍വീസ് ചെയ്തുകൊണ്ടിരിക്കെ ഖുറാന്റെ പതിപ്പ് കൈയില്‍ പിടിച്ച് നില്‍ക്കുന്ന ലോഹന്റെ ചിത്രം 2015ല്‍ പുറത്ത് വന്നിരുന്നു. അവര്‍ മതം മാറിയെന്ന സൂചനകള്‍ അപ്പോള്‍ തന്നെ ഉയര്‍ന്ന് വരുകയും ചെയ്തിരുന്നു.ഖുറാന്‍ തനിക്ക് ചില സുഹൃത്തുക്കള്‍ സമ്മാനമായി നല്‍കിയതാണെന്നായിരുന്നു തുര്‍ക്കിഷ് ടാക്ക്‌ഷോയായ ഹാബെര്‍ ടുര്‍ക്കില്‍ പങ്കെടുത്തുകൊണ്ട് ലോഹന്‍ വ്യക്തമാക്കിയിരുന്നത്.താനിത് പഠിക്കാന്‍ തുടങ്ങിയെന്നും നടി അന്ന് വെളിപ്പെടുത്തിയിരുന്നു. ആത്മീയതയുടെ മറ്റൊരു യഥാര്‍ത്ഥ തലം തനിക്കീ ഗ്രന്ഥം പകര്‍ന്ന് നല്‍കുന്നുവെന്നും ലോഹന്‍ വ്യക്തമാക്കിയിരുന്നു. താനാരാണെന്ന് തിരിച്ചറിയാനും ഖുറാന്‍ സഹായിച്ചുവെന്നവര്‍ പറയുന്നു.
എന്നാല്‍ ഖുറാന്‍ പിടിച്ച് നില്‍ക്കുന്ന തന്റെ ചിത്രം പുറത്ത് വന്നതിനെ തുടര്‍ന്ന് താന്‍ അമേരിക്കയില്‍ വച്ച് കടുത്ത വിമര്‍ശനത്തിന് വിധേയായെന്നും ലോഹന്‍ വെളിപ്പെടുത്തിയിരുന്നു.എന്നാല്‍ ലണ്ടനിലെത്തിയതോടെ കൂടുതല്‍ സന്തോഷം തോന്നുകയും ചെയ്തിരുന്നുവെന്ന് നടി പറയുന്നു. നിരവധി മതങ്ങളില്‍ തനിക്ക് താല്‍പര്യമുണ്ടെന്ന് 2014ല്‍ ഓപ്‌റാഹ് വിന്‍ഫ്രെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ലോഹന്‍ വ്യക്തമാക്കിയിരുന്നു.താന്‍ വളരെ ആത്മീയതയുള്ള വ്യക്തിയാണെന്നായിരുന്നു ആ ഷോയില്‍ നടി വ്യക്തമാക്കിയത്. പ്രാര്‍ത്ഥിക്കുമ്‌ബോഴോ ധ്യാനിക്കുമ്‌ബോഴോ താന്‍ സ്വയം തിരിച്ചറിയുന്നുവെന്നും ലോഹന്‍ പ്രഖ്യാപിച്ചിരുന്നു. ഈ അനുഭവം മറ്റുള്ളവരുമായി പങ്ക് വയ്ക്കാന്‍ സാധിക്കുന്നതില്‍ ഭാഗ്യം സിദ്ധിച്ചുവെന്നും നടി പറയുന്നു.
സിറിയയില്‍ നിന്നും തുര്‍ക്കിയിലെത്തിയ അഭയാര്‍ത്ഥികളുടെ ക്യാമ്ബ് ലോഹന്‍ ഒക്ടോബറില്‍ സന്ദര്‍ശിച്ചിരുന്നു. പുതുവര്‍ഷത്തിന് മുമ്‌ബോ ശേഷമോ തുര്‍ക്കിയിലേക്ക് വീണ്ടും പോകാന്‍ സാധിക്കുമെന്ന പ്രതീക്ഷ ലോഹന്‍ അടുത്തിടെ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തീയതിതീരുമാനിച്ചിട്ടില്ലെന്നും ഇസ്താംബുളില്‍ അടുത്തിടെ ഉണ്ടായ തീവ്രവാദ ആക്രമണം കാരണമാണ് സന്ദര്‍ശനം നീണ്ട് പോകുന്നതെന്നും നടി പറയുന്നു. ഇത്തരം ആക്രമണങ്ങളുണ്ടായാലും കഷ്ടപ്പെടുന്നവരെ സഹായിക്കാനുള്ള തന്റെ തീരുമാനത്തില്‍ നിന്നും പിന്മാറില്ലെന്നാണ് ഇവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *