സോണിയ ഇടപെട്ടു; സഖ്യത്തിന് ധാരണ

ന്യൂഡല്‍ഹി:  ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും സഖ്യം രൂപീകരിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. ഇന്നു നടന്ന സീറ്റുവിഭജന ചര്‍ച്ചകളില്‍ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ ധാരണ ഉരുത്തിരിഞ്ഞതോടെയാണ് സഖ്യം രൂപീകരിച്ച് മല്‍സരിക്കാനുള്ള തീരുമാനം. അന്തിമ ധാരണയനുസരിച്ച് കോണ്‍ഗ്രസ് 105 സീറ്റിലും സമാജ്‌വാദി പാര്‍ട്ടി 298 സീറ്റുകളിലും മല്‍സരിക്കും. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെട്ടതോടെയാണ് സഖ്യചര്‍ച്ചകള്‍ക്ക് അന്തിമരൂപമായത്.

‘സഖ്യമായി മല്‍സരിച്ചാല്‍ പരമാവധി 99100 സീറ്റ്, അതല്ലെങ്കില്‍ പോരാട്ടം ഒറ്റയ്ക്ക്’ എന്ന് സമാജ്വാദി പാര്‍ട്ടി വ്യക്തമായ സന്ദേശം നല്‍കിയ സാഹചര്യത്തിലാണ് സീറ്റു വിഭജന ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ് അധ്യക്ഷയുടെ രംഗപ്രവേശം.
കുറഞ്ഞത് 121 സീറ്റുകളെന്ന പ്രഖ്യാപിത നിലപാടില്‍നിന്ന് കോണ്‍ഗ്രസും പരമാവധി 100 സീറ്റുകളെന്ന നിലപാടില്‍നിന്ന് സമാജ്വാദി പാര്‍ട്ടിയും പിന്നോക്കം പോയതോടെയാണ് സഖ്യചര്‍ച്ചകള്‍ ഫലം കണ്ടത്.

നേരത്തെ, സമാജ്വാദി പാര്‍ട്ടി നേതൃത്വവുമായ മികച്ച ബന്ധമുള്ള പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ഇടപെട്ടിട്ടും സീറ്റുവിഭജനം കീറാമുട്ടിയായി തുടരുന്നതിനിടെയാണ് സോണിയയും ചര്‍ച്ചകളുടെ ഭാഗമായത്. ഇതുവരെ രാഹുല്‍പ്രിയങ്ക ദ്വയത്തിന് വഴിമാറിക്കൊടുത്ത് അണിയറയിലായിരുന്നു സോണിയയുടെ പ്രവര്‍ത്തനം. ഒന്നാംഘട്ട വോട്ടെടുപ്പിനുള്ള നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിക്കാനുള്ള അവസാനദിനം അടുത്തതോടെയാണ് അന്തിമ ചര്‍ച്ചകള്‍ക്കായി പ്രമുഖ നേതാക്കള്‍ ഇടപെട്ടത്. യുപിയുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഗുലാം നബി ആസാദും യുപിസിസി പ്രസിഡന്റ് രാജ് ബബ്ബറും പ്രശ്‌നപരിഹാരത്തിനു രംഗത്തുണ്ടായിരുന്നു.

പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുടെയും ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും അമേഠി, റായ് ബറേലി മണ്ഡലങ്ങളിലേതടക്കം കോണ്‍ഗ്രസിന്റെ ഒന്‍പതു സിറ്റിങ് സീറ്റുകളില്‍ സമാജ്വാദി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെയാണു സഖ്യത്തിന്റെ ഭാവി തുലാസിലായത്. കഴിഞ്ഞ തവണ 28 സീറ്റുകളില്‍ ജയിച്ച കോണ്‍ഗ്രസ് 54 സീറ്റുകളില്‍ രണ്ടാമതെത്തിയിരുന്നു. പ്രിയങ്ക ഗാന്ധി സജീവപ്രചാരണത്തിനെത്തുന്നതോടെ സഖ്യത്തിനുണ്ടാകാവുന്ന മേല്‍ക്കൈ കൂടി കണക്കിലെടുത്തായിരുന്നു കോണ്‍ഗ്രസിന്റെ വിലപേശല്‍. ഗാന്ധി കുടുംബത്തിന്റെ ‘കൈവശ മണ്ഡല’ങ്ങളില്‍ കൂടി സമാജ്വാദി അവകാശവാദമുന്നയിച്ചതു സഖ്യസാധ്യതയ്ക്കു വന്‍ വെല്ലുവിളിയായി.

കോണ്‍ഗ്രസും സമാജ്വാദിയും ചേരുന്നതു വിജയ ഫോര്‍മുലയാകുമെന്ന് ഇരു കൂട്ടരും നേരത്തെ അവകാശപ്പെട്ടിരുന്നു. സഖ്യം മണിക്കൂറുകള്‍ക്കുള്ളില്‍ പ്രഖ്യാപിക്കുമെന്ന് ആസാദ് പ്രഖ്യാപിച്ചതിനു പിന്നാലെയാണു കഴിഞ്ഞ ദിവസം സമാജ്വാദി സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ടതും സഖ്യം തുലാസിലായതും. ആദ്യ ഘട്ട തിരഞ്ഞെടുപ്പിനു നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിനം ചൊവ്വാഴ്ചയാണ്.

Leave a Reply

Your email address will not be published. Required fields are marked *