ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തി

ചെന്നൈ: അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി.കെ.ശശികലയ്‌ക്കെതിരെ എസ്.പി.ഷണ്‍മുഖനാഥന്‍ എംഎല്‍എ പൊലീസില്‍ പരാതി നല്‍കി. പിന്തുണയുണ്ടെന്നു വ്യക്തമാക്കുന്ന ഒപ്പു വാങ്ങിയത് ഭീഷണിപ്പെടുത്തിയാണെന്നും ആരോപിച്ചാണ് പരാതി. മുന്‍ എംഎല്‍എ വി.പി.കലൈരാജന്‍ കാവല്‍ മുഖ്യമന്ത്രി ഒ.പനീര്‍സെല്‍വത്തെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

 

കഴിഞ്ഞദിവസം ശശികല വിളിച്ചുചേര്‍ത്ത എംഎല്‍എമാരുടെ യോഗത്തില്‍ പങ്കെടുത്ത ഷണ്‍മുഖനാഥന്‍, അവരെ ഒളിസങ്കേതത്തിലേക്കു കൊണ്ടുപോകുന്നതിനു മുന്‍പ് രക്ഷപെടുകയായിരുന്നു. അണ്ണാ ഡിഎംകെ എംഎല്‍എമാരെ എന്തിനാണ് ഒളിവില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതുസംബന്ധിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാനും നിര്‍ദ്ദേശിച്ചു. എംഎല്‍എമാര്‍ എവിടെയെന്ന് ഹൈക്കോടതി ചോദിച്ചതിനു പിന്നാലെ ഡിജിപിയെ ഗവര്‍ണര്‍ വിളിച്ചുവരുത്തിയിരുന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥനും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അതിനിടെ, പാര്‍ട്ടി പ്രസീഡിയം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഇ. മധുസൂദനനെ ജനറല്‍ സെക്രട്ടറി ശശികല നീക്കി. പകരം, കെ.എ. സെങ്കോട്ടയ്യനെ നിയമിച്ചു.

 

ശശികല പക്ഷത്തായിരുന്ന മധുസൂദനന്‍ കഴിഞ്ഞ ദിവസം പനീര്‍സെല്‍വത്തിനു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണു നടപടി. ഇതിനിടെ, ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി അംഗീകരിക്കരുതെന്നു കാണിച്ചു മധുസൂദനന്‍ തിരഞ്ഞെടുപ്പു കമ്മിഷനു കത്തെഴുതിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *