ന്യൂഡല്‍ഹി: എ ബി വി പിക്കെതിരെ ആഞ്ഞടിച്ച് സോഷ്യല്‍ മീഡിയയില്‍ ക്യാമ്പെയിന് തുടക്കമിട്ട കാര്‍ഗില്‍ രക്തസാക്ഷിയുടെ മകളെ ബലാത്സംഗം ചെയ്യമെന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായി വെളിപ്പെടുത്തല്‍.
ഭീഷണിക്ക് ഇരയായ ഡല്‍ഹി സര്‍വ്വകലാശാല വിദ്യാര്‍ത്ഥിനി ഗുര്‍മെഹര്‍ കൗര്‍ തന്നെയാണ് ഭീഷണിക്കാര്യം ദേശീയ മാധ്യമത്തോട് വെളിപ്പെടുത്തിയത്. ഭീഷണി അധികവും വരുന്നത് സോഷ്യല്‍ മീഡിയയിലൂടെയാണെന്നും തന്നെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞ് രാഹുല്‍ എന്നയാളാണ് വിളിച്ചതെന്നും പെണ്‍കുട്ടി പറഞ്ഞു.
എന്തുകൊണ്ടാണ് അയാള്‍ അങ്ങനെ ചിന്തിക്കുന്നതെന്ന് തന്നോട് പറഞ്ഞു. വളരെ ഭീതികമായ അവസ്ഥയാണിത്. ചിലര്‍ തന്നെ ദേശവിരുദ്ധയെന്ന് വിളിച്ചതായും കൗര്‍ വ്യക്തമാക്കി.
എസ് എഫ് ഐക്കാരടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ഡല്‍ഹി രാംജാസ് കോളജില്‍ നടന്ന അതിക്രമത്തില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം ഗുര്‍മെഹര്‍ കൗര്‍ ഇട്ട ഫേസ് ബുക്ക് പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
‘ താന്‍ ഡല്‍ഹി സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥിയാണ് പക്ഷേ എബിവിപിയെ ഭയക്കുന്നില്ല’ എന്ന് എഴുതിയ പേപ്പര്‍ കൈകളില്‍ പിടിച്ചുള്ള ചിത്രം ഫേസ് ബുക്കില്‍ പ്രൊഫൈല്‍ ചിത്രമാക്കിയായിരുന്നു വ്യത്യസ്തമായ പ്രതിഷേധം. എ ബി വി പി യുടേത് പ്രതിഷേധക്കാര്‍ക്കെതിരെയുള്ള ആക്രമണമല്ല, മറിച്ച് ജനാധിപത്യത്തിന് എതിരെയുള്ള കൊലവിളിയാണെന്നും നിങ്ങള്‍ എറിയുന്ന കല്ലുകള്‍ ഞങ്ങളുടെ ദേഹത്ത് മുറിവേല്‍പ്പിച്ചാലും ആശയങ്ങളെ തകര്‍ക്കാന്‍ അതിന് കഴിയില്ലന്നും കൗര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു.
വലിയ സ്വീകാര്യതയും അതോടൊപ്പം കടുത്ത എതിര്‍പ്പുമാണ് ഈ വിദ്യാര്‍ത്ഥിനിയുടെ ചൂടന്‍ പ്രതികരണത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. മതനിരപേക്ഷ വിദ്യാര്‍ത്ഥി സംഘടനകള്‍ ആവേശത്തോടെ കൗറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനെ സ്വീകരിച്ചപ്പോള്‍ സംഘപരിവാര്‍ സംഘടനാ പ്രവര്‍ത്തകര്‍ രൂക്ഷമായാണ് പ്രതികരിച്ചത്.
എ ബി വി പിക്കാര്‍ സംഘടിതമായി ഭീഷണി മുഴക്കുകയാണെന്നാണ് ഗുര്‍മെഹര്‍ കൗര്‍ പറയുന്നത്. രാജ്യത്തിന് വേണ്ടി സ്വന്തം ജീവിതം സമര്‍പ്പിച്ച പിതാവിന്റെ മകളായ തന്നെ ദേശവിരുദ്ധയെന്ന് വിളിക്കുന്നതിനെതിരെയും അവര്‍ ആഞ്ഞടിച്ചു. കാര്‍ഗില്‍ രക്തസാക്ഷി മന്‍ഗീപ് സിങ്ങിന്റെ മകളാണ് ഗുര്‍മെഹര്‍ കൗര്‍. അതേസമയം തന്നെ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയതായി പേര് സഹിതം പരസ്യമായി പെണ്‍കുട്ടി വ്യക്തമാക്കിയിട്ടും ഇതുവരെ ആര്‍ക്കെതിരെയും ഡല്‍ഹി പൊലീസ് കേസെടുത്തിട്ടില്ലന്നാണ് അറിയുന്നത്.
എന്നാല്‍ സംഭവത്തെ കുറിച്ച് ഡല്‍ഹി പൊലീസിലെ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായും സൂചനയുണ്ട്.
