ശിക്ഷാ ഇളവിനുള്ള പട്ടികയില്‍ ക്രമിനലുകളും

തിരുവനന്തപുരം: ജയില്‍പുള്ളികള്‍ക്കുള്ള ശിക്ഷാ ഇളവിനായി സര്‍ക്കാര്‍ നല്‍കിയ പട്ടികയില്‍ ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഉള്‍പ്പെടെയുള്ള കൊടുംകുറ്റവാളികള്‍. വിവരാവകാശ നിയമപ്രകാരം ജയില്‍ വകുപ്പില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമായത്. ടിപി കേസിലെ 11 പ്രതികളായ കൊടി സുനി, കെ.സി.രാമചന്ദ്രന്‍, കുഞ്ഞനന്തന്‍, സിജിത്ത്, റഫീഖ്, അനൂപ്, മനോജ് കുമാര്‍, രജീഷ് മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുടെ പേരാണ് പട്ടികയില്‍ ഉണ്ടായിരുന്നത്. സര്‍ക്കാര്‍ നല്‍കിയ ഈ പട്ടിക ഗവര്‍ണര്‍ പി.സദാശിവം തിരികെ അയക്കുകയായിരുന്നു.

ടിപി കേസ് പ്രതികളെ കൂടാതെ ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിഷാം, കല്ലുവാതുക്കല്‍ കേസിലെ മണിച്ചന്‍, ഗുണ്ടാനേതാവ് ഓംപ്രകാശ്, കാരണവര്‍ വധക്കേസ് പ്രതി ഷെറിന്‍ എന്നിവരുടെ പേരും പട്ടികയില്‍ ഉണ്ടായിരുന്നു.നിഷാമിനെ ജയിലില്‍ പ്രവേശിപ്പിക്കുന്ന സമയത്ത് കാപ്പ ചുമത്തിയിരുന്നു. എന്നാല്‍, സ്‌പെഷല്‍ റെമിഷനുള്ള ലിസ്റ്റ് സമര്‍പ്പിക്കുന്ന സമയത്ത് കാപ്പ ഇല്ലായിരുന്നുവെന്നും ജയില്‍ വകുപ്പ് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നു. വിഷയം ആഭ്യന്തരവകുപ്പിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിവരങ്ങള്‍ ഇപ്പോള്‍ നല്‍കാന്‍ കഴിയില്ല എന്ന മറുപടിയാണ് ലഭിച്ചത്.

സംഭവം വിവാദമായപ്പോള്‍ 14 വര്‍ഷം തടവു പൂര്‍ത്തിയാക്കുക എന്ന നിബന്ധന നിലനില്‍ക്കെ ടി.പി.ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെ പുറത്തുവിടാന്‍ എങ്ങനെ കഴിയുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചത്. പട്ടികയില്‍ ആരൊക്കെയുണ്ടെന്നു തനിക്ക് ഇപ്പോള്‍ കൃത്യമായി പറയാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

തടവുകാരില്‍ സല്‍സ്വഭാവികളെന്നു കാട്ടി 2262 പേരുടെ പട്ടികയാണു ജയില്‍ എ!!ഡിജിപി അനില്‍കാന്ത് കഴിഞ്ഞ നവംബറില്‍ ശിക്ഷാ ഇളവിനു പരിഗണിക്കാന്‍ ആഭ്യന്തര വകുപ്പിനു കൈമാറിയത്. സുപ്രീംകോടതി മാനദണ്ഡപ്രകാരം ഇവരില്‍നിന്നു ‘യോഗ്യരായ’വരെ തിരഞ്ഞെടുക്കാന്‍ സര്‍ക്കാര്‍ മൂന്നംഗ ഉപസമിതിയെയും നിയോഗിച്ചു. എന്നാല്‍, തടവുകാരെ സംബന്ധിച്ച കോടതിവിധികള്‍ പരിശോധിക്കാതെയും രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങിയുമാണു സമിതി 1850 പേരുടെ അന്തിമ പട്ടിക തയാറാക്കിയത്.

പട്ടിക അതേപടി അംഗീകരിച്ച മന്ത്രിസഭ ഗവര്‍ണര്‍ക്കു ശുപാര്‍ശ കൈമാറി. സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ ഗവര്‍ണര്‍ പി.സദാശിവത്തിന്റെ നിയമപരിശോധനയിലാണു പട്ടികയില്‍ സംശയം മണത്തത്. ഇതോടെ ഫയലില്‍ വിശദീകരണം തേടി ഗവര്‍ണര്‍ തിരിച്ചയയ്ക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *