ഭോപ്പാല്‍: മധ്യപ്രദേശിലെ ബിന്ദില് ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ (ഇ.വി.എം) അരങ്ങേറിയ വന്‍ തട്ടിപ്പ് പുറത്തായതിന് പിന്നാലെ ജില്ല കലക്ടറെയും എസ്.പിയെയും മധ്യപ്രദേശ് സര്‍ക്കാര്‍ സ്ഥലം മാറ്റി.
കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിലെ ബിന്ദില് ഉപതെരഞ്ഞെടുപ്പിനായി കൊണ്ടുവന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ടുരേഖപ്പെടുത്തുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന് സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് ഇലക്ഷന് കമീഷന് ജില്ല തെരഞ്ഞെടുപ്പ് ഓഫീസറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
മൂന്ന് ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്ക് പകരം ചുമതല നല്‍കണമെന്നും സര്‍ക്കാറിനോട് കമീഷന് നിര്‍ദേശിച്ചു. ജില്ലയിലെ 17 ഉദ്യോഗസ്ഥരെ സംബന്ധിച്ച വിവരങ്ങളും കമീഷന് തേടിയിട്ടുണ്ട്. അതേസമയം ഇ.വി.എം യന്ത്രം ഹാക്ക് ചെയ്യപ്പെട്ടുവെന്ന ആരോപണം മധ്യപ്രദേശ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നിഷേധിച്ചു. യന്ത്രങ്ങളെല്ലാം സുരക്ഷിതമാണെന്നും ഡെമോ പ്രദര്‍ശനത്തില്‍ സംഭവിച്ചത് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.
വി.വി.പാറ്റ് സംവിധാനത്തോടെയുള്ള ഇ.വി.എമ്മായിരുന്നു ഇവിടെ ഉപയോഗിച്ചത്. വോട്ട് ബട്ടണ്‍ അമര്‍ത്തിയാല്‍ സ്ലിപ്പ് കാണുകയും അത് നാം രേഖപ്പെടുത്തിയ വോട്ട് തന്നെയാണോ എന്ന് ഉറപ്പാക്കുകയും ചെയ്യുന്ന സംവിധാനമാണ് വിവിപാറ്റ്. എന്നാല്‍, ഏത് ബട്ടണ്‍ അമര്‍ത്തിയാലും ബി.ജെ.പി സ്ഥാനാര്‍ഥിക്ക് വോട്ട് രേഖപ്പെടുത്തുന്ന സ്ലിപ്പ് ലഭിച്ചപ്പോഴായിരുന്നു തട്ടിപ്പ് പുറത്തായത്.
നേരത്തെ ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പില്‍ ബി.എസ്.പി നേതാവ് മായാവതിയും എ.എ.പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും വോട്ടിങ് മെഷീനില്‍ വ്യാപക ക്രമക്കേട് നടന്നതായി ആരോപിച്ചിരുന്നു.
