പോലീസ് നടപടി അനാവശ്യം

തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹീജയ്ക്ക് നേരെയുണ്ടായ പോലീസ് നടപടി അനാവശ്യം തന്നെയെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മെഡിക്കല്‍ കോളേജില്‍ മഹിജയെ സന്ദര്‍ശിച്ചശേഷമാണ് അദ്ദേഹം നിലപാട് ആവര്‍ത്തിച്ചത്. ഇതുസംബന്ധിച്ച പോലീസ് റിപ്പോര്‍ട്ട് സ്വീകരിക്കേണ്ടതുണ്ടോയെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണ്.

പോലീസിന്റെ എല്ലാ റിപ്പോര്‍ട്ടുകളും സ്വയം ന്യായീകരിക്കുന്ന തരത്തിലാവും. ജൂഡീഷ്യല്‍ അന്വേഷണത്തില്‍ മാത്രമാണ് വ്യത്യസ്തമായ റിപ്പോര്‍ട്ട് വന്നിട്ടുള്ളത്. സാമാന്യബുദ്ധി പ്രയോഗിച്ചിരുന്നുവെങ്കില്‍ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാമായിരുന്നു. പോലീസിനെ എങ്ങനെ സര്‍ക്കാരിനും ജനങ്ങള്‍ക്കും എതിരാക്കാമെന്ന് ഗവേഷണം നടത്തുന്നവരാവും ഇതിനുപിന്നിലെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ച ശേഷമാണ് മഹിജയെ കാനം രാജേന്ദ്രന്‍ സന്ദര്‍ശിച്ചത്. പ്രശ്‌നത്തില്‍ സി.പി.ഐ ഒത്തുതൂര്‍പ്പിന് ശ്രമിക്കുന്നുവെന്ന സൂചനകള്‍ക്ക് പിന്നാലെയാണിത്. കേസിലെ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് കാനം രാജേന്ദ്രന്‍ മഹിജയെ അറിയിച്ചുവെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *