ന്യുഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ മരുമകനും പ്രമുഖ വ്യവസായ റോബര്‍ട്ട് വാദ്രക്കെതിരെ അന്വേഷണ റിപ്പോര്‍ട്ട്. ഹരിയാനയിലെ ഭൂമിയിടപാടില്‍ 50 കോടി ലാഭം ഉണ്ടാക്കിയെന്നും കണ്ടെത്തിയിരിക്കുന്നത്. ഒരു ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്.
വാദ്ര തന്റെ സ്വന്തം കമ്പനിയായ സ്‌കൈലൈറ്റ് ഹോസ്പിറ്റാലിറ്റിക്കുവേണ്ടി നടത്തിയ ഭൂമി ഇടപാടിന് ഭൂവിനിയോഗ ചട്ടങ്ങള്‍ ലംഘിച്ച് വഴിവിട്ട സഹായം കിട്ടിയെന്നുമാണ് കണ്ടെത്തലുണ്ടായിരിക്കുന്നത്. 2015ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയശേഷം നിയമിച്ച ജസ്റ്റീസ് ദിംഗ്ര കമ്മീഷനെ അന്വേഷിക്കാന്‍ നിയോഗിക്കുകയായിരുന്നു.
പ്രിയാങ്ക ഗാന്ധി ഭൂമി വാങ്ങിയതും കമ്മീഷന്‍ അന്വേഷിച്ചു. 2006ല്‍ ഫരീദ്രാബാദിലെ അമിപൂര്‍ എന്ന ഗ്രാമത്തിലെ അഞ്ച് ഏക്കര്‍ ഭൂമി 15 ലക്ഷം രൂപയ്ക്ക് വാങ്ങിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പിന്നീട് ഇത് ആറു വര്‍ഷങ്ങള്‍ക്ക് ശേഷം 2010 ഫെബ്രുവരിയില്‍ തിരികെ വിറ്റതായും പറയുന്നു. അന്നത്തെ വിപണി മൂല്യം കണക്കുകൂട്ടി 80 ലക്ഷം രൂപയ്ക്കാണ് വിറ്റത്. എന്നാല്‍ ഇത് മുത്തശ്ശി ഇന്ദിരാ ഗാന്ധിയില്‍ നിന്ന് കൈമാറിക്കിട്ടിയ സ്വത്തില്‍ വരുമാനമെന്ന് പ്രിയങ്കയുടെ വിശദീകരണം. ഇത് വാങ്ങുന്നതിന് ഭര്‍ത്താവ് വാദ്രയുടെ വരുമാനം ഉപയോഗിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
ഗുഡ്ഗാവില്‍ 2008ല്‍ 7.5 കോടി രൂപ മുടക്കി വാങ്ങിയ മൂന്നര ഏക്കര്‍ ഭൂമിയിടപാടാണ് വാദ്രയ്ക്ക് എതിരെയുള്ളത്. ഈ ഭൂമി മൂന്ന് മാസത്തിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ് ഭീമന്‍മാരായ ഡിഎല്‍എഫിന് 58 കോടി രൂപയ്ക്ക് മറിച്ചു വിറ്റു. ഈ ഇടപാടില്‍ സര്‍ക്കാരിന് വന്‍ നഷ്ടമുണ്ടായെന്നാണ് ആരോപണം.
