വിഴിഞ്ഞത്തില്‍ യുഡിഎഫില്‍ അടി തുടങ്ങി: സുധീരന്റെ വിമര്‍ശനത്തിന് മുരളിയുടെ മറുപടി

തിരുവനന്തപുരം: വിഴിഞ്ഞം കരാറുമായി ബന്ധപ്പെട്ട് യുഡിഎഫില്‍ തര്‍ക്കം തുടങ്ങി. ഇന്നു ചേര്‍ന്ന യുഡിഎഫിന്റെ രാഷ്ട്രീയ കാര്യസമിതിയിലാണ് പൊട്ടലും ചീറ്റലുമുണ്ടായത്. വിഴിഞ്ഞം കരാര്‍ പാര്‍ട്ടിയുടെ ഒരു ഫോറത്തിലും നേരത്തേ ചര്‍ച്ച ചെയ്തില്ലെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ചൂണ്ടിക്കാട്ടി.

കരാറിനെക്കുറിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യാമെന്ന് ഹൈക്കമാന്‍ഡുമായി നടത്തിയ ചര്‍ച്ചകളില്‍ ധാരണയായിരുന്നു. പക്ഷെ ഇതിനു വിലകല്‍പ്പിക്കാതെ മന്ത്രിസഭ മുന്നോട്ടു പോവുകയായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നല്ല രീതിയില്‍ അന്നു ചര്‍ച്ച ചെയ്തിരുന്നെങ്കില്‍ ഇപ്പോഴത്തെ വിവാദങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും സുധീരന്‍ ചൂണ്ടിക്കാട്ടി.

അതേസമയം, സുധീരന്റെ വാദത്തിന് തീര്‍ത്തും വ്യത്യസ്തമായിട്ടായിരുന്നു എംഎല്‍എ കെ മുരളീധരന്റെ മറുപടി. വിഴിഞ്ഞം കരാറിനെക്കുറിച്ച് യുഡിഎഫ് സര്‍ക്കാര്‍ ഏകോപനസമിതി കൂടുകയും തീരുമാനമെടുക്കുകയും ചെയ്തിരുന്നതായി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത് വിഴിഞ്ഞമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *