ഇന്ത്യയെ ലക്ഷ്യമിട്ട് ചൈനയുടേയും പാകിസ്താന്റെയും നാവികാഭ്യാസം

ബെയ്ജിങ്: ഇന്ത്യയെ ലക്ഷ്യമിട്ട് അറബിക്കടലില്‍ സംയുക്ത നാവിക പരിശീലനത്തിന് ഒരുങ്ങി ചൈനയും പാകിസ്താനും. ചൈനീസ് നാവികസേനയുടെയും പാകിസ്താന്റെയും പടക്കപ്പലുകള്‍ അറബിക്കടലില്‍ സംയുക്ത പരിശീലനം നടത്തുമെന്ന് ചൈനീസ് സൈന്യം വ്യക്തമാക്കി. പാകിസ്താനുമായുള്ള ചൈനയുടെ ബന്ധം വളരുന്നതിനെ ഇന്ത്യ ആശങ്കയോടെ വീക്ഷിച്ചുവരുന്നതിനിടെയാണ്, നാലു ദിവസത്തെ പരിശീലനത്തിനും മറ്റുമായി ചൈനീസ് കപ്പലുകള്‍ കറാച്ചി തുറമുഖത്തെത്തിയത്.

നിയന്ത്രിത മിസൈല്‍ നശീകരണ കപ്പല്‍ ‘ചാങ്ചുന്‍’, മിസൈല്‍ശേഷിയുള്ള യുദ്ധക്കപ്പല്‍ ‘ജിന്‍സൗ’, യുദ്ധസാമഗ്രികളുടെയും മറ്റും വിതരണത്തിനുള്ള ‘ചൗഹുവാ’ എന്നീ കപ്പലുകളാണ് എത്തിയിട്ടുള്ളത്. ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ അഞ്ച് ഉപരിതല കപ്പലുകളും രണ്ട് ഹെലികോപ്ടറുകളും പരിശീലന പരിപാടിയില്‍ പങ്കെടുക്കുമെന്നു ചൈനീസ് സേന അറിയിച്ചു. ഇരു രാജ്യങ്ങളുടെയും നാവികസേനകള്‍ തമ്മിലുള്ള ആശയവിനിമയം മേഖലയില്‍ സ്ഥിരത കൊണ്ടുവരുന്നതിനും കാരണമാകും.

‘ഇരുരാജ്യങ്ങളും തമ്മിലുള്ള പരസ്പര ധാരണ വളര്‍ത്താനും പരസ്പര വിശ്വാസം ഊട്ടി ഉറപ്പിക്കാനും ഈ സന്ദര്‍ശനം സഹായിക്കും. ലോകസമാധാനത്തിനും പരസ്പര വളര്‍ച്ചയ്ക്കുള്ള അവസരവും ഇതുവഴി ഉണ്ടാകും.’ ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി കമാന്‍ഡര്‍ സഹന്‍ ഹൂ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *