കോഴി വ്യാപാരികള്‍ സമരത്തിലേക്ക്; 87 രൂപ പ്രായോഗികമല്ല

തിരുവനന്തപുരം: 87 രൂപയ്ക്ക് ഇറഫച്ചി കോഴി വില്‍പ്പന പ്രായോഗികമല്ലെന്ന് കോഴി വ്യാപാരികള്‍. നഷ്ടം സഹിച്ച് വില്‍ക്കാന്‍ കഴിയില്ലെന്ന് കേരള പൗള്‍ട്രി ഫെഡറേഷന്‍ പ്രസിഡന്റ് എം. താജുദ്ദീന്‍ പറഞ്ഞു. തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ കടകള്‍ അടച്ചിടുമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വില്പനവില( എംആര്‍പി)യില്‍കൂട്ടി കച്ചവടം നടത്തിയാല്‍ വ്യാപാരികള്‍ക്കെതിരെ കേസെടുക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

അധികവില ഈടാക്കിയാല്‍ ജനം നേരിടും. പൗരബോധമുള്ളവര്‍ ഇതിനായി രംഗത്തുവരണം. ഒരാഴ്ചയെങ്കിലും 87 രൂപയ്ക്ക് വിറ്റേ മതിയാകൂ. ബാക്കി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കാം എന്നാണ് മന്ത്രി പറഞ്ഞത്. മന്ത്രി വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ കോഴിവില കുറയ്ക്കാനാകില്ലെന്ന് കച്ചവടക്കാര്‍ നിലപാടെടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങിയത്.

ജിഎസ്ടി വരുംമുമ്ബ് 14.5 ശതമാനം നികുതിയുണ്ടായിരുന്ന കോഴിക്ക് ഇപ്പോള്‍ നികുതിയില്ല. അന്ന് 103 രൂപയുണ്ടായിരുന്ന കോഴിവില 16 രൂപ കുറച്ച് 87 രൂപയ്ക്ക് നല്‍കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ചരക്ക്‌സേവന നികുതിയുടെ പേരില്‍ എംആര്‍പിയില്‍ കൂട്ടി വില്‍ക്കാന്‍ വില്‍പ്പനക്കാര്‍ക്ക് അവകാശമില്ലെന്നും മന്ത്രി പറഞ്ഞു. ജിഎസ്ടി വന്നതോടെ ഏതെങ്കിലും സാധനത്തിന് എംആര്‍പിയെക്കാള്‍ വില ഉയര്‍ന്നെങ്കില്‍ അക്കാര്യം കച്ചവടക്കാര്‍ സര്‍ക്കാരിനെ അറിയിക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *