സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകന്‍ മരിച്ചു

റിയാദ് ; സൗദിയില്‍ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് റിയാദ് നാഷനല്‍ ആശുപത്രിയിലായിരുന്ന മലയാളി സാമൂഹിക പ്രവര്‍ത്തകനും പ്രവാസി റീഹാബിലിറ്റേഷന്‍ സെന്റര്‍ സ്ഥാപക ഭാരവാഹികളിലൊരാളായിരുന്ന കൊല്ലം ആശ്രമം സ്വദേശി വി.കെ അനില്‍കുമാര്‍ (46) മരണപ്പെട്ടു. 16ന് വൈകീട്ട് മലസിലെ മുറിയില്‍ ഇദ്ദേഹം ഛര്‍ദ്ദിച്ച് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. നാട്ടില്‍ നിന്ന് ഭാര്യ ഏറെ നേരം വിളിച്ചിട്ടും ഫോണെടുക്കാഞ്ഞതിനെ തുടര്‍ന്ന് റിയാദിലെ സുഹൃത്തുക്കളെ വിളിച്ച് വിവരം അറിയിച്ചു.

ഉടന്‍ അവരെത്തി അനില്‍കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തലച്ചോറില്‍ രക്തം കട്ടപിടിച്ചിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. അന്ന് മുതല്‍ 10 ദിവസവും അബോധാവസ്ഥയില്‍ തന്നെയായിരുന്നതിനാല്‍ നേരത്തെ തന്നെ മസ്തിഷ്‌ക മരണം സംഭവിച്ചതായാണ് നിഗമനം. ചൊവ്വാഴ്ച രാത്രി മരണം സ്ഥിതീകരിച്ചു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

റിയാദില്‍ 25 വര്‍ഷമായുള്ള അനില്‍ ആദ്യം 15 വര്‍ഷം അസിസ്റ്റ് ടെക്‌നോളജി എന്ന പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്ത ശേഷം സ്വന്തമായി ടൈം സ്റ്റാര്‍ കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനി നടത്തിവരികയായിരുന്നു.

കമ്പനിയുടെ ആവശ്യാര്‍ഥം ഹാഇലില്‍ പോയപ്പോള്‍ അവിടെ വെച്ച് ഹൃദയാഘാതമുണ്ടായി ശേഷം വിടുത്തെ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഒരു മാസത്തിന് ശേഷം നാട്ടില്‍ പോയി തിരുവനന്തപുരത്തെ കിംസ് ആശുപത്രിയില്‍ വിദഗ്ധ ചികിത്സ തേടി. രണ്ടുമാസത്തിന് ശേഷം ഈ മാസം 13നാണ് അനില്‍  റിയാദില്‍ തിരിച്ചെത്തിയത്. റിയാദിലെ സാമൂഹിക പ്രവര്‍ത്തകന രംഗത്ത് സജീവമായിരുന്ന അനില്‍ ആദ്യം റിയാദ് ഇന്ത്യന്‍ അസോസിയേഷനില്‍ അംഗമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *