പത്തനംതിട്ട ഐരൂര്‍ പഞ്ചായത്തില്‍ അഞ്ചര വയസുകാരിയെ പീഡിപ്പിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ആരോപണം

പത്തനംതിട്ട:  കുട്ടിയെ പരിശോധിക്കാന്‍ വിസമ്മതിച്ച കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ കേസ് എടുക്കാനുള്ള കോടതി ഉത്തരവും അട്ടിമറിക്കപ്പെടുന്നതായി പരാതി.

പത്തനംതിട്ട ഐരൂരില്‍ അഞ്ചര വയസുകാരിയായ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബന്ധുവും അയല്‍വാസിയുമായ  യുവാവ് പീഡിപ്പിച്ച സംഭവത്തില്‍ ഭരണകക്ഷിയുടെ ഇടപെടലിനെ തുടര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് കുഴിവേലില്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. ഓട്ടോ ഡൈവറായ പ്രതി കുട്ടിയെ സ്‌കൂളില്‍ വിടാം എന്ന് പറഞ്ഞ് ഓട്ടോയില്‍ വീട്ടിലെത്തിച്ച് ഉപദ്രവിക്കുകയായിരുന്നു.

ഈ സംഭവത്തില്‍ സെപ്തമ്പര്‍ 14 ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ കുട്ടിയെ വൈദ്യ പരിശോധന നടത്താന്‍ വിസമ്മതിച്ചു. ഈ സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശിച്ചെങ്കിലും ഡോക്ടര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറായില്ല. കുട്ടിയുടെ ബന്ധുക്കള്‍ക്കൊപ്പം ശക്തമായി നിലപാട് സ്വീകരിച്ച സിപിഐ എം ഗ്രാമ പഞ്ചായത്ത് അംഗമായ തന്നെ ഭരണ കക്ഷിയിലെ പ്രമുഖ നേതാക്കള്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണി പ്പെടുത്തുകയും ചെയ്യുന്നതായും സുരേഷ് കുഴിവേലില്‍ ആരോപിച്ചു.

സംഭവം നടന്ന് 20 ദിവസം പിന്നിട്ടിട്ടും കുട്ടിയുടെ മൊഴി മജിസ്‌ട്രേറ്റിന് മുന്നില്‍ രേഖപ്പെടുത്തിയിട്ടില്ല. പ്രതിയെ ഒളിവില്‍ കഴിയാള്‍ സഹായിച്ചവര്‍ക്കെതിരെയും  നിയമ നടപടി സ്വീകരിക്കണമെന്ന് സുരേഷ് കൊഴുവേലില്‍ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *