യുപിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കുന്നു

ലഖ്‌നൗ:യു പിയില്‍ ബസുകള്‍ക്ക് പിന്നാലെ ടവല്‍ മുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങള്‍ വരെ കാവിവത്കരിക്കാനൊരുങ്ങി യോഗി സര്‍ക്കാര്‍. ബസുകളുടെ നീലനിറം മാറ്റി കാവി അണിയച്ചതിനു പിറകെയാണ് മുഴുവന്‍ കാര്യങ്ങളിലും കാവി നിറം അടിച്ചേല്‍പ്പിക്കുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസിലെ ടവല്‍ ഉള്‍പ്പെടെയുള്ളവ കാവി നിറത്തിലുള്ളതാണ്. ഇനിമുതല്‍ സര്‍ക്കാര്‍ കൈപുസ്തകങ്ങളും സ്‌കൂള്‍ ബാഗുകളുമെല്ലാം കാവിനിറത്തില്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

കാര്‍ സീറ്റിലുള്‍പ്പെടെ മുഖ്യമന്ത്രി കസേരയിലും ഔദ്യോഗിക വസതിയിലുമെല്ലാം ഉപയോഗിക്കുന്നത് കാവി നിറമുള്ള ടവലാണ്. സര്‍ക്കാര്‍ ഡയറികളും ഇന്‍ഫോര്‍മേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മന്ത്രിമാരുടെയും മറ്റു പ്രധാന ഉദ്യോഗസ്ഥരുടെയും വിലാസവും ഫോണ്‍ നമ്പറുമടങ്ങിയ ഡയറക്ടറിയും പുറത്തിറക്കിയത് കാവി നിറമുള്ള പുറംചട്ടയോടെയാണ്. യോഗി സര്‍ക്കാറിന്റെ ആറുമാസത്തെ ഭരണനേട്ടങ്ങള്‍ വിശദീകരിച്ച് പുറത്തിറക്കിയ കൈപുസ്തകവും കാവിനിറത്തിലുള്ളതായിരുന്നു.

സെക്രട്ടറിയേറ്റ് ജീവനക്കാരുടെ തിരിച്ചറിയല്‍ കാര്‍ഡിന്റെ നീല നിറത്തിലുള്ള വള്ളി മാറ്റി കാവിയാക്കുകയും ചെയ്തു. കാര്‍ഷിക കടങ്ങള്‍ ഒഴിവാക്കികൊണ്ട് നല്‍കുന്ന സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റിനു വരെ കാവിനിറമാണ്.

ബുധനാഴ്ച കാവിനിറത്തിലുള്ള 50 സര്‍ക്കാര്‍ ബസുകളാണ് മുഖ്യമന്ത്രി നിരത്തിലിറക്കിയത്. എന്നാല്‍ നിറം മാറ്റം യാദൃച്ഛികമാണെന്നും സര്‍ക്കാര്‍ യാതൊരു വിധ വിവേചനവും കാണിക്കാതെ എല്ലാ ജനങ്ങള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നും മന്ത്രിയും സര്‍ക്കാര്‍ വക്താവുമായ ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *