മരിച്ചു പോയ ഭര്‍ത്താവിന്റെ മുഖവുമായി അയാള്‍ എത്തിയപ്പോള്‍ ലില്ലിയ്ക്ക് കണ്ണീരടക്കാനായില്ല

ഭര്‍ത്താവ് മരിച്ച് ഒരു വര്‍ഷം കഴിഞ്ഞിട്ടും ലില്ലി എല്ലാം പതിയെ മറക്കുവാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ആന്‍ഡി സാന്‍ഡനെസ് മുന്നിലെത്തിയപ്പോള്‍ ലില്ലി നിയന്ത്രണം വിട്ട് വാവിട്ട് കരഞ്ഞു. എന്നിട്ട് കൊച്ചുകുഞ്ഞിനെപ്പോലെ ലില്ലി അയാളുടെ മുഖത്ത് തൊട്ടുനോക്കി.

പ്രിയപ്പെട്ടവന്റെ മുന്നില്‍ വന്ന് നില്‍ക്കുകയല്ലെന്ന് വിശ്വസിക്കാനാവുമായിരുന്നില്ല ലില്ലിക്ക്. അതേ കണ്ണ്, അതേ മൂക്ക്, അതേ ചിരി. ഒരു നിമിഷം ഭര്‍ത്താവ് ക്യാലെന്റെ മുഖം മാറ്റിവെച്ച ആന്‍ഡി സാന്‍ഡനെസാണെന്ന് മറന്നുപോയി. ഭര്‍ത്താവ് മുമ്ബില്‍ വന്നു നില്‍ക്കുന്നതുപോലെ തോന്നി. യാഥാര്‍ഥ്യത്തിലേക്ക് തിരികെ എത്തിയപ്പോള്‍ ആന്‍ഡിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞു ലില്ലി. മുഖം മാറ്റിവെക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷം ഒരു വര്‍ഷത്തിനിപ്പുറം യുഎസിലെ മായോക്ലിനിക്കില്‍വച്ചാണ് ഇരുവരും കണ്ടുമുട്ടുന്നത്.

കഴിഞ്ഞവര്‍ഷമാണ് ലില്ലിയുടെ ഭര്‍ത്താവ് ക്യാലെന് വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുന്നത്. ഹൈസ്‌ക്കൂള്‍ കാലം മുതലുള്ള പ്രണയമായിരുന്നു. അപ്രതീക്ഷിത ദുരന്തം എട്ടുമാസം ഗര്‍ഭിണിയായിരുന്ന ലില്ലിയ്ക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എങ്കിലും ഭര്‍ത്താവിന്റെ അവയവങ്ങള്‍ ദാനം ചെയ്യാനാവര്‍ തയാറായി.

2006ല്‍ നടത്തിയ ഒരു ആത്മഹത്യാശ്രമത്തിന്റെ ഫലമായി മുഖം നഷ്ടപ്പെട്ടയാളാണ് ആന്‍ഡി സാന്‍ഡിനെസ്. വെടിയുണ്ടകള്‍ തകര്‍ത്ത മുഖവുമായി കഴിഞ്ഞ ആന്‍ഡിയ്ക്കാണ് ക്യാലെന്റെ മുഖം മാറ്റിവച്ചത്.

56 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിജയമായിരുന്നു. പതിനാറുമാസം നീണ്ട വിശ്രമത്തിനുശേഷം മായോയിലെത്തിയതാണ് ആന്‍ഡി. അവിടെവച്ചായിരുന്നു വികാരഭരിതമായ കൂടിക്കാഴ്ച്ച. അച്ഛന്റെ അതേ മുഖമുള്ള ആന്‍ഡിയെ ഒരു വയസുകാരന്‍ ലിയാനോഡ്യ്ക്ക് കാണിച്ചുകൊടുത്തു. അപരിചിതത്വമില്ലാതെ കുഞ്ഞും ആന്‍ഡിയുടെ അരികിലെത്തി. നിരാശയിലായിരുന്ന തനിക്ക് ജീവിതം തിരികെ നല്‍കിയ ക്യാലെന്റെ കുടുംബത്തോട് എന്നും കടപ്പെട്ടവനായിരിക്കുമെന്ന് ആന്‍ഡി അറിയിച്ചു. മകനെ കാണാന്‍ ഇടയ്ക്ക് വരണമെന്നു പറഞ്ഞ് ഇരുവരും പിരിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *