പാസ്‌പോര്‍ട്ട് ഓഫിസ് നിലനിര്‍ത്തുന്നതില്‍ ലീഗിന് വിജയം

മലപ്പുറം: റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്ത് തന്നെ നിലനിര്‍ത്തുന്നതില്‍ മുസ്്‌ലിം ലീഗിന്റെ ശ്രമങ്ങള്‍ വിജയം കാണുന്നു.അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന പാസ്‌പോര്‍ട്ട് ഓഫീസ് ആറു മാസത്തേക്ക് കൂടി മലപ്പുറത്ത് തന്നെ നിലനിര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.മുസ്്‌ലിംലീഗ് എം.പി.മാരുടെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കേന്ദ്ര വിദേശകാര്യമന്ത്രാലയം പുതിയതീരുമാനമെടുത്തത്. ഒരു മാസത്തിനുള്ളില്‍ പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചപൂട്ടാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം.

ഇതേ തുടര്‍ന്ന് മുസ്്‌ലിം ലീഗ് എം.പി.മാരായ പി.കെ.കുഞ്ഞാലികുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍,പി.വി.അബ്്ദുള്‍ വഹാബ് എന്നിവര്‍ വിദേശ കാര്യമന്ത്രി സുഷമ സ്വരാജിനെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തുകയായിരുന്നു. ഇതോതുടര്‍ന്നാണ് ആറ് മാസത്തേക്ക് കൂടി കാലാവധി നീട്ടാന്‍ തീരുമാനിച്ചത്. പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടുന്നത് സംബന്ധിച്ച് ആറ് മാസത്തിന് ശേഷം മാത്രമേ പുതിയ ഉത്തരവുണ്ടാവുകയുള്ളൂ.

മലപ്പുറത്ത് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം വന്നതിനെ തുടര്‍ന്നാണ് പഴയ റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസ് അടച്ചു പൂട്ടി കോഴിക്കോട് ഓഫീസുമായി ലയിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി ഓഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിന്റെ വാടക കരാര്‍ പുതുക്കിയില്ല. ജീവനക്കാരെ കോഴിക്കോട്ടേക്ക് മാറ്റുകയും ചെയ്തു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിവിധ കോണുകളില്‍ നിന്ന് ശക്തമായ എതിര്‍പ്പുകളുയര്‍ന്നിരുന്നു.തീരുമാനത്തിനെതിരെ പി.കെ.കുഞ്ഞാലികുട്ടി എം.പി.കേരള ഹൈക്കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

അതിനിടെയാണ് ഒരു മാസത്തേക്ക് കൂടി മാത്രം ഓഫീസ് നിലനിര്‍ത്താന്‍ പുതിയ ഉത്തരവു വന്നത്. ഈ തീരുമാനം പുനപരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് ലീഗ് എം.പി.മാര്‍ കേന്ദ്രമന്ത്രി സുഷമ സ്വരാജിനെ കണ്ടതും ആറു മാസത്തേക്ക് കൂടി പാസ്‌പോര്‍ട്ട് ഓഫീസ് മലപ്പുറത്തു തന്നെ തുടരാന്‍ തീരുമാനമുണ്ടായതും.

Leave a Reply

Your email address will not be published. Required fields are marked *