നമ്പി നാരായണനെ അറിയില്ലായിരുന്നുവെന്ന് ഐഎസ്ആർഒ ചാരക്കേസിൽ ആരോപണ വിധേയയായ ഫൗസിയ ഹസൻ.ഇന്റലിജന്റ്സ് ബ്യൂറോയും കേരള പൊലീസും ചേർന്ന് ഭീഷണിപ്പെടുത്തി നമ്പി നാരായണന്റെ പേര് പറയിക്കുകയായിരുന്നുവെന്നും ഫൗസിയ.മനോരമ ആഴ്ചപ്പതിപ്പാണ് വിവാദ വെളിപ്പെടുത്തൽ പുറത്തു വിട്ടിരിക്കുന്നത്.
ചാരവൃത്തിക്കേസിൽ ജയിലിൽ കഴിയേണ്ടി വന്ന ഫൗസിയ ഹസനും മറിയം റഷീദയും മാധ്യമങ്ങളിൽ നിന്ന് അകന്നു കഴിയുകയായിരുന്നു.പഴയ കേസിന്റെ കാര്യങ്ങൾ സംസാരിക്കാൻ താത്പര്യമില്ലെന്നും കേരള പൊലീസിനും ഐബിക്കുമെതിരെ രാജ്യാന്തര മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകുമെന്നും ഫൗസിയ വ്യക്തമാക്കി.
‘ഓർമ്മകളുടെ ഭ്രമണപഥം’ എന്ന പേരിൽ നമ്പി നാരായണൻ എഴുതിയ ആത്മകഥയിലെ പരാമർശങ്ങളെ ശരി വയ്ക്കുന്നതാണ് ഫൗസിയയുടെ വെളിപ്പെടുത്തൽ.ഭീഷണിപ്പെടുത്തി പേരു പറയിപ്പിച്ചതാണെന്ന് മറിയം റഷീദ പൊലീസ് വഹനത്തിൽ വച്ച് പറഞ്ഞതായി നമ്പി നാരായണൻ ആത്മകഥയിൽ വെളിപ്പെടുത്തിയിട്ടുണ്ട്.കുറ്റസമ്മത മൊഴി വീഡിയോവിൽ പകർത്തുന്നതിനിടയിൽ പേര് എഴുതിക്കാണിച്ച് വായിപ്പിക്കുകയായിരുന്നു.എന്നാൽ നമ്പിനാരായണന്റെ പേര് ഭീഷണിപ്പെടുത്തി പറയിക്കുകയല്ലായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ സിബി മാത്യൂസിന്റെ ആത്മകഥ “നിർഭയം”ത്തിൽ പറയുന്നത്.
