ടിവി, പത്രം, കൊതുകുവലയടക്കം പ്രത്യേക പരിഗണന; ജയിലിലും ലാലു വിഐപി

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ കഴിഞ്ഞ ദിവസം കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് ജയിലില്‍ വിഐപി പരിഗണനയെന്ന് ആരോപണം. റാഞ്ചിയിലെ ബിര്‍സ മുണ്ട ജയിലിലാണ് ലാലു ഇപ്പോള്‍. ലാലുവിന് ദിവസവും പത്രവും ടെലിവിഷനും ലഭ്യമാകും. ഇതുകൂടാതെ കിടക്കയും കൊതുകുവലയും ജയിലിലുണ്ട്. വീട്ടില്‍ പാചകം ചെയ്യുന്ന ഭക്ഷണം എത്തിക്കുന്നതിനും, വേണമെങ്കില്‍ സ്വന്തമായി ഭക്ഷണമുണ്ടാക്കാനുള്ള സംവിധാനമടക്കമാണ് ലാലുവിന് ബിര്‍സ മുണ്ട ജയിലില്‍ ഒരുക്കിയിരിക്കുന്നത്.

2014ല്‍ ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേനായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ലാലുവിന് മാത്രമാണ് ഇത്തരത്തില്‍ പ്രത്യേക പരിഗണന നല്‍കിയിരിക്കുന്നത്. മറ്റ് തടവുകാര്‍ക്ക് ലാലുവിനെ കാണാന്‍ അനുവദിക്കില്ല. കഴിഞ്ഞ ദിവസമാണ് ലാലുവുള്‍പ്പെടെ 15 പ്രതികള്‍ കുറ്റക്കാരാണെന്ന സിബിഐ കോടതി വിധി വരുന്നത്. കുറ്റക്കാരാണെന്ന കണ്ടെത്തിയ കോടതി ഇന്നലെ തന്നെ പ്രതികളെ ബിര്‍സ മുണ്ട ജയിലിലേക്ക് മാറ്റിയിരുന്നു.

കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലാണ് ലാലു കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. അതേസമയം, കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കി. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പ്രസ്താവിച്ചത്.

1995 96 കാലയളവില്‍ വ്യജ ബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രിധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു. അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്.

Leave a Reply

Your email address will not be published. Required fields are marked *