കേസ് മാറ്റിവെക്കണമെന്ന് അഭിഭാഷകര്‍ ; ലാവലിന്‍ കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റി

ന്യൂഡല്‍ഹി : ലാവലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റി. കേസ് മാറ്റിവെക്കണമെന്ന അഭിഭാഷകരുടെ ആവശ്യം പരിഗണിച്ചാണ് കോടതി നടപടി. കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെ ഉള്ളവരെ പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ നല്‍കിയ അപ്പീലും പ്രതികളായ കസ്തൂരി രംഗ അയ്യര്‍, ആര്‍ ശിവദാസന്‍ എന്നിവര്‍ നല്‍കിയ അപ്പീലുമാണ് കോടതി പരിഗണിച്ചത്.

 

 

കേസില്‍ കക്ഷിചേര്‍ന്ന് മുന്‍ കെപിപിസി അധ്യക്ഷന്‍ വിഎം സുധീരനും ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ജസ്റ്റിസ് എന്‍ വി രമണ, അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. പിണരായി വിജയനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും, വസ്തുതകള്‍ പരിശോധിക്കാതെയുള്ള ഹൈക്കോടതി ഉത്തരവ് തെറ്റാണെന്നുമാണ് സിബിഐയുടെ വാദം.

 

 

അതേസമയം ഒരേ വസ്തുതകളുടെ അടിസ്ഥാനത്തില്‍ വിവിധ പ്രതികളോട് വ്യത്യസ്ത സമീപനം സ്വീകരിച്ചത് അനീതിയാണെന്നാണ് പ്രതികളായ കസ്തൂരം രംഗ അയ്യര്‍, ശിവദാസന്‍ എന്നിവരുടെ വാദം. കേസില്‍ മൂന്നും നാലും പ്രതികളാണ് ശിവദാസനും കസ്തൂരി രംഗ അയ്യരും.

 

 

അതിനിടെ ലാവലിന്‍ കേസില്‍ സുപ്രീംകോടതിയില്‍ സിബിഐക്ക് വേണ്ടി ഇനി ഹാജരാകുക അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പി. എസ്. നരസിംഹയാകും. നരസിംഹയുമായി സി ബി ഐ ഉദ്യോഗസ്ഥര്‍ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

 

 

പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന് കനേഡിയന്‍ കമ്ബനിയായ എസ്‌എന്‍സി ലാവലിനുമായി ഒപ്പിട്ട കരാറാണ് കേസിന് ആസ്പദം. ലാവലിന് കരാര്‍ നല്‍കിയതില്‍ പ്രത്യേക താല്‍പ്പര്യം ഉണ്ടെന്നും, ഇതുവഴി സംസ്ഥാനത്തിന് 374 കോടിയുടെ നഷ്ടമുണ്ടായെന്നുമാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *