ന്യൂഡല്‍ഹി: വിവാദ ചിത്രം പത്മാവതിനെതിരെ നടത്തുന്ന സമരത്തില്‍ നിന്ന് പിന്‍മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് കര്‍ണിസേന. പത്മാവതിനെ പിന്തുണച്ചുകൊണ്ട് കര്‍ണിസേന രംഗത്തെത്തിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം വ്യാജമാണെന്നാണ് കര്‍ണിസേന തലവന്‍ ലോകേന്ദ്ര സിങ് കല്‍വി മാധ്യമങ്ങളോട് പറഞ്ഞത്. തെറ്റായ വാര്‍ത്ത നല്‍കിയത് വ്യാജ കര്‍ണിസേനയാണെന്നും അദ്ദേഹം വ്യക്തമാക്കി.
പലതരം കര്‍ണിസേനകള്‍ ഉണ്ടായിവരികയാണ്. ഇപ്പോള്‍ത്തന്നെ എട്ട് സംഘടനകളെങ്കിലും ഈ പേരില്‍ നിലവിലുണ്ട്. ഇതെല്ലാം വ്യാജമാണ്. ചില നിക്ഷിപ്ത താല്‍പര്യങ്ങളാണ് ഇവയെ നയിക്കുന്നതെന്നും കല്‍വി പറഞ്ഞു.
എന്തായാലും രജപുത്ര കര്‍ണിസേനയെന്ന പേരില്‍ ഒരേയൊരു സംഘടനയേ നിലവിലുള്ളൂ. അതിന്‍റെ സ്ഥാപകനാവാന്‍ കഴിഞ്ഞതില്‍ താന്‍ അഭിമാനിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പത്മാവത് എന്ന സിനിമ റിലീസാകുന്നതിന് മുന്‍പ് തന്നെ പ്രതിഷേധിക്കാന്‍ ആരംഭിച്ചവാരാണ് ഞങ്ങള്‍. ആ നിലപാടില്‍ മാറ്റില്ല. കല്‍വി അറിയിച്ചു.
ദീപിക പദുകോണ്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സിനിമ ചരിത്രത്തെ വളച്ചൊടിക്കുന്നതും രജ്പുത് സമൂഹത്തെ അവഹേളിക്കുന്നതുമാണെന്ന് ആരോപിച്ച് രജ്പുത് കര്‍ണിസേനയാണ് സിനിമക്കെതിെര രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളെല്ലാം പത്മാവതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടര്‍ന്ന് സിനിമ കണ്ട് തീരുമാനമെടുക്കാന്‍ ചരിത്രകാരന്‍മാരെ ഉള്‍പ്പെടുത്തി ഒരു പാനല്‍ രൂപീകരിക്കുകയും അവര്‍ തിരുത്തലുകള്‍ നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് 26 രംഗങ്ങള്‍ വെട്ടിമാറ്റിയും പേര് പത്മാവത് എന്ന് മാറ്റിയുമാണ് ചിത്രം റിലീസ് ചെയ്തത്. എങ്കിലും ഉത്തര്‍പ്രദേശ്, രാജസ്ഥാന്, ഹരിയാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ ചിത്രം റിലീസ് ചെയ്ത തിയറ്ററുകള്‍ക്ക് നേരെ വ്യാപക അക്രമമുണ്ടായി.
ദീപിക പദുകോണും രണ്‍വീര്‍ സിങ്ങും പ്രധാന വേഷത്തിലെത്തിയ ചിത്രം 150 കോടി ചെലവിലാണ് നിര്‍മിച്ചത്. 16ാം നൂറ്റാണ്ടില്‍ മാലിക് മുഹമ്മദ് ജയസി എഴുതിയ ‘പത്മാവത്’ എന്ന പ്രശസ്ത കവിതയെ ആസ്പദമാക്കിയുള്ളതാണ് സിനിമ.
