പ്രതിഷേധമായി ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് നേഴ്‌സിങ് സംഘടന

കൊച്ചി : കെവിഎം സമരം ഒത്തു തീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ചു യുണൈറ്റഡ് നേഴ്‌സസ് അസോസിയേഷനന്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്ന ചെങ്ങന്നൂരില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ പ്രഖ്യാപിച്ചു. കെവിഎമ്മിന് മുന്‍പില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ആണ് യുഎന്‍എ യുടെ ഈ തീരുമാനം ജാസ്മിന്‍ഷാ പ്രഖ്യാപിച്ചത്.

നിലവില്‍ കണക്കെടുത്തപ്പോള്‍ വോട്ടുള്ള ആയിരത്തി അഞ്ഞൂറോളം നേഴ്‌സുമാര്‍ മണ്ഡലത്തില്‍ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജാസ്മിന്‍ഷാ പറഞ്ഞു. നേഴ്‌സിങ് സമൂഹവും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളുമെല്ലാം ഈ പോരാട്ടത്തില്‍ യുഎന്‍എക്കൊപ്പം നില്‍ക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ഒപ്പം നില്‍ക്കാവുന്ന മറ്റു സംഘടനകളുമായും ബന്ധപ്പെടും. ഒരു ബദല്‍ ഉണ്ടാക്കുക എന്നത് അനിവാര്യമായിരിക്കുന്നെന്നും യുഎന്‍എ പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ ഏഴു മാസമായി ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ നേഴ്‌സുമാര്‍ ഒന്നടങ്കം യുഎന്‍എ യുടെ നേതൃത്വത്തില്‍ സമരം നടത്തി വരികയാണ്. സമരം ഒത്തു തീര്‍പ്പാകാണാമെന്നു ആവശ്യപ്പെട്ട് യുഎന്‍എ സംസ്ഥാന ജനറല്‍ സെക്രട്ടറി നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരം ഏഴു ദിവസം പിന്നിട്ടു. അദ്ദേഹത്തിന്റെ ആരോഗ്യ നിലയും അനുദിനം വഷളായി കൊണ്ടിരിക്കുകയാണ്.

2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്ബ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് നടത്തി വരുന്ന സമരത്തില്‍ പ്രതികാര നടപടിയായി അനുഭവ പരിചയമുള്ള രണ്ടു നേഴ്‌സുമാരെ ട്രെയിനികള്‍ എന്ന പേരില്‍ മാനേജുമെന്റ് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോകുന്നവരെ പോലീസ് ലാത്തി ചാര്‍ജ് ചെയ്യുകയും പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തിരുന്നു .അതില്‍ പ്രതിഷേധിച്ചും സമര ആവശ്യങ്ങള്‍ അടിയന്തിരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്‌സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തി പതിനായിരക്കണക്കിന് പേരാണ് സമരത്തിന് ഐഖ്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ചേര്‍ത്തലയിലേക്ക് ഒഴുകി എത്തിയത്.

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണ്. ഫെബ്രുവരി 15 ന്റെ സൂചനാ പണിമുടക്ക് സമരത്തില്‍ ഇരുപത് ശതമാനം നേഴ്‌സുമാരെ ആശുപത്രിയില്‍ അത്യാഹിത വിഭാഗങ്ങളില്‍ വരുന്ന രോഗികളെ ശുശ്രൂഷിക്കാന്‍ വിട്ടു കൊടുത്തിരുന്നുവെങ്കില്‍ അനിശ്ചിതകാല സമരത്തില്‍ ഒരാളെ പോലും വിട്ടു കൊടുക്കില്ലെന്നാണ് നേഴ്‌സിങ് പ്രസിഡന്റ് ജാസ്മിന്‍ഷാ ബിഗ് ന്യൂസ് ലൈവിനോട് പറഞ്ഞത്.

കഴിഞ്ഞ ദിവസത്തില്‍ ഇരുപത് ശതമാനം നേഴ്‌സുമാരെ വിട്ടു കൊടുത്തിട്ടു പോലും ആശുപത്രികളുടെ പ്രവര്‍ത്തനം താറുമാറായിരുന്നു. വരും ദിവസങ്ങളില്‍ അനിശ്ചിതകാല പണിമുടക്കിന് നേഴ്‌സിങ് സമൂഹം തായ്യാറായാല്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ ആരോഗ്യ മേഖലയുടെ സ്തംഭനം തന്നെയാണ് ഉണ്ടാക്കുക. ഇതുണ്ടാക്കുന്ന ദുരന്തത്തിന്റെ വ്യാപ്തി എത്രയാകുമെന്നു പ്രവചിച്ചു പറയുകയും അസാധ്യമത്രെ

Leave a Reply

Your email address will not be published. Required fields are marked *