മന്ത്രിമാര്‍ ഇനിയും നന്നാകാനുണ്ടെന്നു കോടിയേരി; ചുറ്റിനടക്കുന്നതിനു പകരം സെക്രട്ടേറിയറ്റില്‍ കൂടുതല്‍ സമയം ഇരിക്കണം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിലെ മന്ത്രിമാരും മറ്റും നല്ലതുപോലെ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആഗ്രഹത്തിന് അനുസരിച്ച്‌ ഇനിയും ഉയരണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രണ്ടാമതും സെക്രട്ടറിയായ ശേഷം പ്രമുഖ വാരികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് കോടിയേരി തുറന്നടിച്ചത്.

ഉയരാനുള്ള കാര്യങ്ങള്‍ ചെയ്യണമെന്നും അതിന് ഓരോരുത്തരം ശ്രമിക്കണമെന്നും ചൂണ്ടിക്കാണിച്ച കോടിയേരി മന്ത്രിമാര്‍ കൂടുതല്‍ സമയവും സെക്രട്ടേറിയറ്റില്‍ കേന്ദ്രീകരിക്കണം എന്നും നിര്‍ദേശിച്ചു. ‘ഭരണകാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. പരിപാടികള്‍ ധാരാളം വരും. എല്ലാ പരിപാടികളും ഏറ്റെടുത്ത് കേരളം മുഴുവന്‍ ചുറ്റിനടക്കുന്നതിലല്ല ഭരണത്തിലായിരിക്കണം കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നത്’ എന്നും അദ്ദേഹം പറയുന്നു.

‘അങ്ങനെ വരുമ്ബോള്‍ ഭരണവുമായി ബന്ധപ്പെട്ടു ചില ചെറിയ പ്രശ്‌നങ്ങളുണ്ടാകും. ആ ചെറിയ പ്രശ്‌നങ്ങളില്‍ ഒരു പൊതുപ്രശ്‌നം ഉണ്ടാകും. വ്യക്തിപരമായി ഓരോരുത്തരുടെയും പ്രശ്‌നം പരിഹരിച്ചുകൊടുക്കുക എന്നല്ല പൊതുപ്രശ്‌നം പരിഹരിക്കാനായിരിക്കണം ശ്രദ്ധിക്കേണ്ടത്. പലര്‍ക്കും സ്‌പെഷല്‍ ഓര്‍ഡര്‍ വേണം, സ്ഥലംമാറ്റം വേണം. അതിനെല്ലാം ന്യായയുക്തമായത് ചെയ്തുകൊടുക്കണം. വഴിവിട്ട കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ സമയം ചെലവഴിക്കരുത്’ എന്നും കോടിയേരി മന്ത്രിമാരോടു നിര്‍ദേശിക്കുന്നു.

കടക്കെണിയില്‍പ്പെട്ട ചില വിദ്യാര്‍ത്ഥികളുടെ പ്രശ്‌നമാണ് സര്‍ക്കാരിനു മുന്നില്‍ വന്നതെങ്കിലും അതൊരു പൊതുപ്രശ്‌നമായതുകൊണ്ടാണ് സര്‍ക്കാര്‍ തൊള്ളായിരം കോടി രൂപയുടെ ബാധ്യത ഏറ്റെടുത്തുകൊണ്ട് ആ വിദ്യാര്‍ത്ഥികളെ കടക്കെണിയില്‍ നിന്നു മോചിപ്പിച്ചത്. പക്ഷേ, പല ബാങ്കുകാരും സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കാന്‍ മടിച്ചു. വിദ്യാര്‍ത്ഥികളെ ഇപ്പോഴും ബുദ്ധിമുട്ടിക്കുന്നു. ആ പ്രശ്‌നത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം സര്‍ക്കാര്‍ നില്‍ക്കും.

ഒരു സര്‍ക്കാര്‍ എങ്ങനെയാണ് ജനപക്ഷത്തു നില്‍ക്കുന്നത് എന്നതിന് തെളിവാണ് ഇത്. ചില ബാങ്കുകളില്‍ നിന്ന് വായ്‌പെയെടുത്താല്‍ ഇരട്ടിയിലധികം തിരിച്ചടച്ചാലും കടം അവശേഷിക്കുന്ന സ്ഥിതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പലിശയെന്നും പിഴപ്പലിശയെന്നുമൊക്കെ പറഞ്ഞ് ഈടുവച്ച രേഖകള്‍ തിരിച്ചുകൊടുക്കില്ല. ഇതിനെപ്പറ്റി സര്‍ക്കാര്‍ ഒരു തീരുമാനം എടുത്തു. എടുത്ത പണത്തിന്റെ ഇരട്ടി കാലങ്ങളായി തിരിച്ചടച്ചു കഴിഞ്ഞാല്‍ ബാധ്യതയില്‍ നിന്ന് ഒഴിവാക്കിക്കൊടുക്കണം. രണ്ടു ലക്ഷം ആളുകള്‍ക്ക് ഇതിന്റെ ആനുകൂല്യം കിട്ടും. ഇത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല.

സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങളെല്ലാം, ഒരു വ്യക്തിയുടെ കാര്യമാണെങ്കിലും പൊതുവായ ഒരു പ്രശ്‌നം അതിലുണ്ടെങ്കില്‍ അതനുസരിച്ച്‌ തീരുമാനമെടുക്കണം. ചില ചട്ടങ്ങള്‍ ചിലപ്പോള്‍ അതിനു തടസമായി വരും. മന്ത്രിയുടെ മുന്നില്‍ ഒരു കേസ് വരുമ്ബോള്‍ ജനങ്ങളെ സഹായിക്കേണ്ട പ്രശ്‌നമാണ് അതെങ്കിലും നിലവിലുള്ള ചട്ടപ്രകാരം അത് ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല.

ചട്ടവിരുദ്ധമായ ഒരു കാര്യവും ചെയ്യാന്‍ മന്ത്രിക്ക് പറ്റില്ല, നിയമപ്രകാരമേ ചെയ്യാന്‍ പറ്റു. അതിന് ആ നിയമം, മാറ്റണം, ചട്ടം മാറ്റണം. മന്ത്രി നിര്‍ദേശം തയ്യാറാക്കി സമര്‍പ്പിച്ച്‌ നിയമഭേദഗതിയോ ചട്ടഭേദഗതിയോ എന്താണ് വേണ്ടതെങ്കില്‍ അത് കൊണ്ടുവരണം. ഇതിനു വേണ്ടിയാണ് ഓരോ മന്ത്രിമാരും കൂടുതല്‍ സമയം ഭരണകാര്യങ്ങളില്‍ ചെലവഴിക്കേണ്ടത്. ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്യണം, നിയമവിദഗ്ധരുമായി ചര്‍ച്ച ചെയ്യണം. ഓരോ വകുപ്പിന്റെയും ഗുണമേന്മ വര്‍ധിപ്പിക്കാന്‍ ശ്രമിക്കണം എന്നാണ് മന്ത്രിമാര്‍ക്ക് പാര്‍ട്ടി സംസ്ഥാന സമ്മേളനം നല്‍കിയിട്ടുള്ള മാര്‍ഗനിര്‍ദേശം. ഇതിനനുസരിച്ച്‌ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തും എന്നാണ് പാര്‍ട്ടി പ്രതീക്ഷിക്കുന്നത് എന്നും കോടിയേരി വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *