ജോസ് കെ.മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ല: കോടിയേരി

കോട്ടയം: രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ജോസ് കെ. മാണിക്കെതിരെ സ്ഥാനാര്‍ത്ഥിയെ നിറുത്തില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പിനെ നേരിടാന്‍ യു.ഡി.എഫ് തയ്യാറാണോയെന്നും അദ്ദേഹം ചോദിച്ചു. ജാത്യാചാര വേട്ടയ്ക്കെതിരെ പട്ടികജാതി ക്ഷേമസമിതി സംഘടിപ്പിച്ച മാനവിക സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

”രാജ്യസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് മൂന്നാമതൊരു സ്ഥാനാര്‍ത്ഥിയെ നിറുത്തുമോയെന്നാണ് എല്ലാവരും ചോദിക്കുന്നത്. ഞങ്ങള്‍അതിനില്ല. കാരണം ഇപ്പോള്‍ യു.ഡി.എഫില്‍ നടക്കുന്നത് രാഷ്ട്രീയമല്ല, നേതാക്കള്‍ തമ്മിലുള്ള പടലപ്പിണക്കങ്ങളാണ്. രാഷ്ട്രീയമായിരുന്നെങ്കില്‍ സന്തോഷത്തോടെ സ്ഥാനാര്‍ത്ഥിയെ നിറുത്തിയേനേം. ഇനി കോണ്‍ഗ്രസില്‍ നിന്ന് ആരെങ്കിലും ജോസ് കെ.മാണിക്കെതിരെ മത്സരിച്ചാല്‍ അപ്പോള്‍ ഉറപ്പായും സി.പി.എമ്മിനും സ്ഥാനാര്‍ത്ഥിയുണ്ടാവും. ഒരു വര്‍ഷം കൂടി കാലവധിയുണ്ടെന്നിരിക്കേ ലോക‌്സഭയില്‍ നിന്ന് രാജ്യസഭയിലേയ്ക്ക് ജോസ് കെ.മാണി പോകുന്നത് പരാജയ ഭീതിമൂലമാണ്. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് ചെങ്ങന്നൂര്‍ ആവര്‍ത്തിക്കുമെന്ന് ജോസ് കെ.മാണി മനസിലാക്കി.

ഒരു വര്‍ഷം കോട്ടയത്ത് എം.പിയെ നഷ്ടപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. ആസ്ഥി വികസന ഫണ്ടില്‍ നിന്ന് ഏഴ് കോടി രൂപ മണ്ഡലത്തിന് നഷ്ടപ്പെടും. കോട്ടയത്ത് ഉപതിരഞ്ഞെടുപ്പിന് തയ്യാറുണ്ടോയെന്ന് യു.ഡി.എഫ് വ്യക്തമാക്കണം. കോണ്‍ഗ്രസ് പിന്നില്‍ നിന്ന് കുത്തിയെന്ന് പറഞ്ഞാണ് മാണി യു.ഡി.എഫ് വിട്ടത്.

എന്നാല്‍ ഇപ്പോള്‍ പറയുന്നു സ്നേഹം തിരിച്ചുകിട്ടിയെന്ന്. എന്ത് സ്നേഹമാണ് തിരിച്ചുകിട്ടയെന്ന് മാണി വ്യക്തമാക്കണം”- അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *