വ്യാഴാഴ്ച വരെ കനത്ത മഴ തുടരും; ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ 14 വരെ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയെ തുടര്‍ന്ന് വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയും ഉണ്ടാകാനിടയുണ്ട്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന് പുറമെ കേന്ദ്ര ജല കമ്മീഷനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ജില്ലാ കളക്ടര്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കേരള തീരത്ത് മണിക്കൂറില്‍ 40-50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. കാറ്റിന്റെ വേഗത മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ ആകാനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലയിലെ താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ കെട്ടിടങ്ങളുടെ താക്കോല്‍ വില്ലേജ് ഓഫീസര്‍മാരോ തഹസില്‍ദാര്‍മാരോ കയ്യില്‍ വയ്ക്കണം. അടിയന്തര ഘട്ടത്തില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിച്ചുവെന്നും ഉറപ്പാക്കണം.

ഉരുള്‍പൊട്ടല്‍ സാധ്യതയുള്ളതിനാല്‍ രാത്രി കാലങ്ങളില്‍ മലയോര മേഖലയിലൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മലയോര മേഖലയില്‍ ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തിയിടരുത്. മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കുക. കുട്ടികള്‍ വെള്ളക്കെട്ടില്‍ കളിക്കുന്നത് ഒഴിവാക്കുക. ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍സ് സെന്റര്‍ നമ്ബര്‍ (1077) പരസ്യപ്പെടുത്തുക. തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *