പൊലീസിലെ അടിമപ്പണി; ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി

പൊലീസിലെ ദാസ്യപ്പണിക്കെതിരെ ഡി ജി പി ലോക്‌നാഥ് ബെഹ്റയ്‌ക്ക് സമര്‍പ്പിച്ച രണ്ട് രഹസ്യ റിപ്പോര്‍ട്ടുകള്‍ പൊലീസ് ആസ്ഥാനത്തുനിന്ന് അപ്രത്യക്ഷമായി. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശപ്രകാരം പൊലീസ് ആസ്ഥാനം എ ഡി ജി പിയായിരുന്ന ടോമിന്‍ ജെ തച്ചങ്കരിയും എ ഐ ജിയായിരുന്ന രാഹുല്‍ ആര്‍ നായരും ഡി ജി പി ലോക്‌നാഥ് ബെഹ്‌റക്ക് കൈമാറിയ റിപ്പോര്‍ട്ടുകളാണ് അപ്രത്യക്ഷമായത്.

സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദേശപ്രകാരം പോലീസ് ആസ്ഥാനത്തെ എ ഡി ജി പി എസ് ആനന്ദകൃഷ്ണനാണ് വിവരങ്ങള്‍ ശേഖരിച്ചിരുന്നത്. മന്ത്രിമാര്‍, രാഷ്‌ട്രീയ നേതാക്കള്‍, ജഡ്‌ജിമാര്‍ തുടങ്ങിയവര്‍ക്കൊപ്പമുള്ള പൊലീസുകാരുടെയും കണക്കുകളും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമായതിനെത്തുടര്‍ന്ന് പൊലീസില്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നവരുടെയും ക്യാമ്ബ് ഫോളവര്‍മാരുടെയും വിശദാംശം ആവശ്യപ്പെട്ട് എ ഡി ജി പി എസ് ആനന്ദകൃഷ്ണന്‍ ജില്ല പൊലീസ് മേധാവിമാര്‍ക്കും എസ്.പിമാര്‍ക്കും വീണ്ടും സര്‍ക്കുലര്‍ അയച്ചു.

54,243 പൊലീസ് ഉദ്യോഗസ്ഥരില്‍ ആറായിരത്തോളം പേര്‍ പൊലീസിന്റേതല്ലാത്ത മറ്റു ജോലികളിലാണ്. പലരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും പേഴ്‌സനല്‍ സെക്യൂരിറ്റി ഓഫിസറും ഗണ്‍മാന്‍മാരുമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്നവര്‍ കടുത്ത ജോലി സമ്മര്‍ദത്തിലാണെന്നും വര്‍ഷം ശരാശരി ഏഴ് പൊലീസുകാര്‍ ആത്മഹത്യ ചെയ്യുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി രഹസ്യാന്വേഷണവിഭാഗം സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *