കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയില്‍ ഏത് അടിയന്തര സാഹചര്യവും നേരിടുന്നതിന് വിവിധ വകുപ്പുകള്‍ക്കും ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു. സി.കെ.ശശീന്ദ്രന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ മൂന്ന് പേര് മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 218 വീടുകള്‍ ഭാഗികമായും ഏഴ് വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 130 ഹെക്ടറില്‍ കൃഷിനാശമുണ്ടായി. മൂന്ന് താലൂക്കുകളിലെ 21 ദുരിതാശ്വാസ ക്യാമ്ബുകളിലായി 431 കുടുംബങ്ങളിലെ 1,671 പേരെ മാറ്റിപ്പാര്‍പ്പിച്ചു.
ക്യാമ്ബുകളില്‍ ആരോഗ്യ പരിരക്ഷ, നല്ല ഭക്ഷണം, ശുദ്ധമായ കുടിവെള്ളം, വൈദ്യുതി എന്നിവ ഉറപ്പുവരുത്തും. ആദിവാസികള്‍ക്കു നല്‍കിയിരുന്ന സൗജന്യ റേഷന്‍ വീടുകളിലെത്തിക്കും. താമരശ്ശേരി ചുരം വഴിയുള്ള റോഡില്‍ ഏകദേശം 50 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി തകര്‍ന്നിട്ടുണ്ട്. അതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിക്കുന്നതിന് എത്രയും വേഗം നടപടിയെടുക്കും.
കര്‍ണാടകത്തിലേക്കുള്ള മാക്കൂട്ടംപെരുമ്ബാടി മൈസൂര്‍ തലശ്ശേരി പാതയില്‍ കുടക് ജില്ലാ ഭരണകൂടം സമ്ബൂര്‍ണ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയ കാര്യത്തില്‍ അടിയന്തര ഇടപെടലിനായി കര്‍ണാടക മുഖ്യമന്ത്റിയോട് സംസാരിച്ചതായും പിണറായി വിജയന് അറിയിച്ചു.
