ജസ്‌ന കയറിയ ബസിനെ വട്ടംനിന്നത് ജെയിംസിന്റെ കാര്‍; രണ്ടുമിനുറ്റില്‍ സംഭവിച്ചത്… കൈവശം 2500 രൂപ

പത്തനംതിട്ട: നാല് മാസത്തോളമായി ഒരു കുടുംബം കണ്ണീര്‍ പൊഴിച്ച് കഴിയുന്നു. കാണാതായ വിദ്യാര്‍ഥിനി ജസ്‌ന എവിടെ എന്ന ചോദ്യത്തിന് ഇതുവരെ കൃത്യമായ ഉത്തരം നല്‍കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. അവിടെ കണ്ടു, ഇവിടെ കണ്ടു എന്ന് പറയുകയല്ലാതെ ഒന്നും നടക്കുന്നില്ല.

സാധ്യമായ എല്ലാ വഴിയും പോലീസ് തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും ജസ്‌ന എവിടെ എന്ന ചോദ്യം മൂന്നരമാസം പിന്നിടുമ്പോഴും ബാക്കിയാണ്. അന്ന് ആ രണ്ടു മിനുറ്റിലാണ് ജസ്‌നയെ നഷ്ടമായതെന്ന് വീട്ടുകാര്‍ പറയുന്നു. രണ്ടു മിനുറ്റ് മുമ്പേ ജങ്ഷനില്‍ എത്തിയിരുന്നെങ്കില്‍ ചോദിക്കാമായിരുന്നു… എവിടേക്കാണ് പോകുന്നതെന്ന്.. ജസ്‌ന കാണാതായ ദിവസത്തെ കുറിച്ച് മനോരമയുമായി പങ്കുവച്ചു ജസ്‌നയുടെ പിതാവ് ജെയിംസ്….

സ്റ്റഡി ലീവായിരുന്നു ജസ്‌നക്ക്. വീട്ടിലിരുന്ന് പഠിക്കുന്നത് കണ്ടവരുണ്ട്. ഒറ്റയ്ക്കിരുന്ന് പഠിച്ചിട്ട് അസ്വസ്ഥത അനുഭവപ്പെടുന്നുവെന്ന് മുണ്ടക്കയത്തുള്ള പിതൃസോഹദരിയോട് പറഞ്ഞിരുന്നു ജസ്‌ന. എന്നാ നീ ഇങ്ങു പോരെ എന്നാണ് അവര്‍ നല്‍കിയ മറുപടി. ഇതുപ്രകാരമാണ് ജസ്‌ന മുണ്ടക്കയത്തേക്ക് പുറപ്പെട്ടത്.

പഠിക്കാനുള്ള പുസ്തകങ്ങള്‍ക്കൊപ്പം 2500 രൂപയും ജസ്‌ന കയ്യില്‍ കരുതിയിരുന്നു. രാവിലെ ഒമ്പതു മണിക്ക് ശേഷമാണ് വീട്ടില്‍ നിന്ന് പുറപ്പെട്ടത്. സഹോദരിയും സഹോദരനും കോളജിലേക്ക് പോയിരുന്നു. പിതാവ് ജെയിംസും ജോലിക്ക് പുറത്തേക്ക് പോയപ്പോഴാണ് ജസ്‌ന മുണ്ടക്കയത്തേക്ക് പുറപ്പെട്ടത്.

മുണ്ടക്കയത്തേക്ക് പോകുന്ന കാര്യം അയല്‍വാസികളില്‍ ചിലരോട് ജസ്‌ന നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ വീട്ടിലുള്ളവരോട് വ്യക്തമാക്കിയിരുന്നില്ല. കുന്നത്തുവീട്ടില്‍ നിന്ന് ഓട്ടോയില്‍ കയറി സന്തോഷ് കവലയില്‍ എത്തി ജസ്‌ന. പിന്നീടാണ് ബസ് പിടിക്കാനുള്ള ശ്രമം നടത്തിയത്.

ഈ വേളയിലാണ് എരുമേലി ബസ് വന്നത്. മുന്നിലൊരു കാര്‍ ബസിന് വട്ടംപിടിച്ചതുകൊണ്ട് ബസ് അവിടെ ബ്ലോക്കായി. ഈ സമയമാണ് ജസ്‌ന പിന്‍വാതില്‍ വഴി ബസില്‍ കയറിയത്. കാര്‍ പതിയെ റോഡിന്റെ വശത്തേക്ക് മാറിയപ്പോള്‍ ബസ് പോകുകയും ചെയ്തു.

എരുമേലി ബസിന് വട്ടം വന്ന കാര്‍ ജസ്‌നയുടെ പിതാവ് ജെയിംസിന്റെതായിരുന്നു. യാദൃശ്ചികമായി സംഭവിച്ചതാണിത്. പക്ഷേ, കാര്‍ കാരണം ബസ് ബ്ലോക്കായി… ജസ്‌നയ്ക്ക് കയറാനുള്ള അവസരവുമായി. അല്‍പ്പം മുമ്പാണ് കാര്‍ എത്തുന്നതെങ്കില്‍ പിതാവ് ജസ്‌നയെ കാണുമായിരുന്നു. എവിടേക്കാണെന്ന് ചോദിക്കാനും അവസരമുണ്ടാകുമായിരുന്നു.

പഠിക്കാന്‍ മിടുക്കിയായിരുന്നു ജസ്‌ന. മൂന്നാം സെമസ്റ്ററിന്റെ ഫലം വന്നത് അവളെ കാണാതാകുന്നതിന് തൊട്ടുമുമ്പുള്ള ദിവസമായിരുന്നു. 95 ശതമാനം മാര്‍ക്കാണ് ലഭിച്ചിരുന്നത്. സുഹൃത്താണ് വിളിച്ചുപറഞ്ഞത്. വളരെ സന്തോഷവതിയായിരുന്നു ജസ്‌ന. തൊട്ടടുത്ത ദിവസമാണ് തിരോധാനം.

ജസ്‌നയെ കാണാതായതിന്റെ കാരണം പലതരത്തില്‍ വ്യാഖ്യാനിക്കപ്പെട്ടിരുന്നു. പിതാവിലേക്ക് വരെ സംശയത്തിന്റെ വിരല്‍ ചൂണ്ടപ്പെട്ടു. എല്ലാ വഴിയും പോലീസ് അന്വേഷിച്ചെങ്കിലും പക്ഷേ, ഒരു തുമ്പും ലഭിച്ചില്ല. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പരിശോധന നടത്തി.

ജസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് നാട്ടില്‍ പലവിധ കഥകള്‍ പ്രചരിച്ചിരുന്നു. പലതും പോലീസ് അറിഞ്ഞു. പോലീസിനോട് പറയാന്‍ മടിച്ച് പലരും നിന്നു. കേസില്‍ പെടുമോ എന്ന ഭയം. ഒടുവില്‍ വിവരങ്ങള്‍ കൈമാറാന്‍ പോലീസ് വിവരശേഖരണപെട്ടി സ്ഥാപിച്ചു.

പെട്ടില്‍ ഒട്ടേറെ പേര്‍ തങ്ങള്‍ക്കറിയുന്ന വിവരങ്ങള്‍ എഴുതിയിട്ടു. നേരത്തെ പോലീസ് അറിഞ്ഞ കാര്യങ്ങള്‍ തന്നെയായിരുന്നു കൂടുതലും. കുടുംബത്തെയും ആണ്‍സുഹൃത്തിനെയും പറ്റിയുള്ള കാര്യങ്ങളും ചിലര്‍ എഴുതിയിരുന്നു. ഇതെല്ലാം പരിശോധനയ്ക്ക് വിധേയമാക്കി. എന്നിട്ടും ഫലമുണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *