ഇസ്രയേല്‍ ഇനി ജൂതരാഷ്ട്രം; വിവാദ ബില്‍ പാസായി

ജെറുസലേം: ഇസ്രയേലിനെ ജൂതരാഷ്ട്രമായി പ്രഖ്യാപിച്ചുകൊണ്ടുള്ള വിവാദ ബില്‍ ഇസ്രയേല്‍ പാര്‍ലമെന്റ് പാസ്സാക്കി. ജൂതന്മാരുടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും മുന്‍ഗണന ഉറപ്പാക്കുന്ന നിയമം രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്ക് വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തല്‍.

ജൂതന്മാരുടെ പൂര്‍വ്വികഭൂമിയായതിനാല്‍ ഇസ്രയേലില്‍ ജൂതന്മാര്‍ക്ക് സവിശേഷ അധികാരമുണ്ടെന്നാണ് നിയമം പറയുന്നത്. സയണിസത്തിന്റെയും ഇസ്രയേലിന്റെയും ചരിത്രത്തിലെ നാഴികക്കല്ല് എന്നാണ് നിയമം പാസായതിനെക്കുറിച്ച്‌ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അഭിപ്രായപ്പെട്ടത്.

‘ഇസ്രയേല്‍ ജൂതരാഷ്ട്രമാണ്. എല്ലാ പൗരന്മാരുടെയും വ്യക്തിഗത അവകാശങ്ങള്‍ ഇവിടെ ബഹുമാനിക്കപ്പെടും. ഈ നിയമം പൗരന്മാര്‍ക്കുവേണ്ടിയുള്ളതാണെന്ന് ഞാന്‍ ആവര്‍ത്തിക്കുന്നു’. നെതന്യാഹു പറഞ്ഞു.

55നെതിരെ 62 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഔദ്യോഗികഭാഷാ പദവിയില്‍ നിന്ന് അറബി ഭാഷയെ മാറ്റി തല്‍സ്ഥാനം ഹീബ്രുവിന് നല്‍കിയിട്ടുമുണ്ട്. അറബി ഇനി പ്രത്യേക ഭാഷാ പദവിയിലാകും. അവിഭക്ത ജെറുസലേമാണ് ഇസ്രയേലിന്റെ തലസ്ഥാനമെന്നും നിയമത്തിലുണ്ട്.

ഇസ്രയേലിലെ ആകെ ജനസംഖ്യയുടെ ഇരുപത് ശതമാനം അറബ് വംശജരാണ്. ജനാധിപത്യത്തിന്റെ അവസാനമായാണ് പുതിയ നിയമത്തെ അറബ് വിഭാഗം വിലയിരുത്തുന്നത്. നിയമം പാര്‍ലമെന്റില്‍ പരിഗണനയ്‌ക്കെടുത്തതിന് പിന്നാലെ അറബ് വംശജരായ പാര്‍ലമെന്റ് അംഗങ്ങള്‍ ശക്തമായി പ്രതിഷേധിച്ചിരിന്നു.

Leave a Reply

Your email address will not be published. Required fields are marked *