ഐ.ടി.ഐയില്‍ പഠിച്ചാല്‍ വിദേശത്തേക്ക് പറക്കാം

തിരുവനന്തപുരം- കേരളത്തിലെ സര്‍ക്കാര്‍ ഐ.ടി.ഐകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളെ കാത്തിരിക്കുന്നത് സര്‍ക്കാര്‍ ചെലവില്‍ വിദേശത്തേക്ക് പറക്കാനുള്ള സുവര്‍ണാവസരം. വിദേശത്ത് പോയി പരീശിലനം നേടുന്നതിനാണ് വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുങ്ങുന്നത്. വിദേശ രാജ്യങ്ങളിലെ അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലനകേന്ദ്രങ്ങളും പാഠ്യ രീതികളും നേരില്‍ കണ്ട് മനസിലാക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന പുതിയ പദ്ധതിയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.പദ്ധതിയുടെ ഭാഗമായി സെപ്തംബര്‍ രണ്ടാംവാരത്തോടെ സംസ്ഥാനത്തെ വിവിധ ഐടിഐകളില്‍ നിന്ന് 45 വിദ്യാര്‍ത്ഥികള്‍ പരിശീലനത്തിനായി സിംഗപ്പൂരിലേക്ക് പറക്കും.

സിംഗപ്പൂര്‍ ഐ.ടി.ഇയുടെ പരിശീലന,കണ്‍സള്‍ട്ടന്‍സി വിഭാഗമായ ഐ.ടി-ഇ എജുക്കേഷന്‍ സര്‍വീസുമായി കൂടിച്ചേര്‍ന്നാണ് കുട്ടികള്‍ക്ക് സിംഗപ്പൂരിലെ മികച്ച ഐ.ടി.ഇകളില്‍ പരിശീലനം നല്‍കുന്നത്. സംരംഭകത്വ മികവിനും വ്യക്തിത്വ വികസനത്തിനും ഊന്നല്‍ നല്‍കി ഒരാഴ്ച നീളുന്ന പരിശീലനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. സിംഗപ്പൂര്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴില്‍ 1992 ല്‍ സ്ഥാപിതമായ ഇന്‍സ്റ്റിറ്റ്യൂട്ട ഓഫ് ടെക്നിക്കല്‍ എഡ്യൂക്കേഷന്റെ മൂന്ന് മികച്ച് ഐ.ടി.ഇ കോളേജുകളാണ് ഇവിടെയുള്ളത്. ഈ കോളേജുകളില്‍ താമസിച്ച് പരിശീലനത്തില്‍ പങ്കെടുക്കാവുന്ന രീതിയിലാണ് പരിപാടി ആസൂത്രണം ചെയ്തിട്ടുള്ളത്. നൈപുണി വികസനമേഖലയില്‍ ഐ.ടി.ഇ അന്താരാഷ്ട്രതലത്തില്‍ 27 രാജ്യങ്ങളിലെ ആഗോള സ്ഥാപനങ്ങളുമായി യോജിച്ചു പ്രവര്‍ത്തിക്കുകകയും ആഗോളതലത്തില്‍ ഈ മേഖലയില്‍ വന്‍ സംഭാവനകള്‍ നല്‍കുകയും ചെയ്യുന്നുണ്ട. വിദ്യാര്‍ത്ഥികള്‍ക്ക് ഐ.ടി.ഇ സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും.

ഇന്ത്യാ സ്‌കില്‍സ് കേരള 2018ല്‍ പങ്കെടുത്ത സംസ്ഥാന, മേഖല, ജില്ലാതലങ്ങളില്‍ മികച്ച വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെയാണ് ഇത്തവണ പരിപാടിയിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത. ആദ്യബാച്ചായി 45 വിദ്യാര്‍ത്ഥികളും അദ്ധ്യാപകരുമടങ്ങുന്ന സംഘമാണ് സിംഗപ്പൂര്‍ സന്ദര്‍ശിക്കുക. വരുംവര്‍ഷങ്ങളില്‍ ജര്‍മ്മനി, യു കെ തുടങ്ങിയ രാജ്യങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. സംസ്ഥാനത്തെ പത്ത് ഐ.ടി.ഐകള്‍ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് സിംഗപ്പൂരിലെ ഐ.ടി.ഇ കള്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ ഭാഗമായി നടന്ന ശ്രമങ്ങളെ തുടര്‍ന്നാണ് പദ്ധതി നിലവില്‍ വരുന്നത്. അടുത്ത വര്‍ഷം മുതല്‍ വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച കൂടുതല്‍ കുട്ടികളെ വിവിധ രാജ്യങ്ങളുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഇത്തരം പരിശീലന പരിപാടികള്‍ പങ്കെടുപ്പിക്കും.
നിലവില്‍ സര്‍ക്കാര്‍ ഐ.ടി.ഐ കളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യ അപകട ഇന്‍ഷുറന്‍സ്, സൗജന്യ ഭക്ഷണം തുടങ്ങിയ സൈകര്യങ്ങള്‍ നല്‍കുന്നുണ്ട്. സംസ്ഥാനത്തെ ധനുവച്ചപുരം, ചന്ദനത്തോപ്പ്,ചെങ്ങന്നൂര്‍, കട്ടപ്പന, ഏറ്റുമാനുര്‍, ചാലക്കുടി, മലമ്പുഴ, കൊയിലാണ്ടി, കണ്ണൂര്‍,കയ്യൂര്‍ തുടങ്ങിയ ഐ.ടി.ഐകള്‍ അന്താരാഷ്ട നിലവാരത്തിലാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു വരികയാണ്. അടിസ്ഥാന സൗകര്യവികസനത്തില്‍ മാത്രമല്ല പാഠ്യരപാഠ്യേതര രീതികളിലും അന്താരാഷ്ട്ര നിലവാരത്തിലുള്ള മാനദ്ണ്ഡങ്ങള്‍ പാലിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.

ഇതോടെ തൊഴില്‍ നൈപുണ്യവും അക്കാദമിക് മികവും ഒരു പോലെ കൈവശമുള്ള കേരളത്തിലെ ഐ ടി ഐ വിദ്യാര്‍ത്ഥികളുടെ തൊഴില്‍ സാധ്യതകള്‍ വിദേശ തൊഴില്‍ സാധ്യതകളുള്‍പ്പെടെ നൂറുമടങ്ങ് വര്‍ധിക്കാനാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *